ചൊവ്വാഴ്ച, ഡിസംബർ 02, 2008


നീ വന്ന നാള്‍


ദൈവം നേര്‍ രേഖയില്‍ വന്ന
ആദ്യത്തെ ദിവസം

വേരുകളും ഇലകളും
മറന്നു പോയ മരത്തിന്
മുന്നില്‍ വസന്തം

വഴിതെറ്റിയ മഴക്കാര്‍
കൂട്ടുകാരോട് പറയുന്ന
പരിഭവത്തിന്റെ നേര്‍ത്ത ഒച്ച

ജലത്തിനു മാത്രം കേള്‍ക്കാവുന്ന
ദേവതയുടെ ശബ്ദം

പുല്ലുകള്‍ പൂമുഖത്ത്
വാഴുന്ന പൂന്തോപ്പ്

ചാണകം മെഴുകിയ തറയുള്ള
വെളിച്ചമില്ലാത്ത വീട്

ശലഭങ്ങള്‍ മഴയത്ത് തുള്ളുന്ന
നിമിഷങ്ങളുടെ കൂമ്പാരം

മിന്നാമിനുങ്ങുകളുടെയും
ഈയ്യാമ്പാറ്റകളുടെയും
ചിറകുകള്‍ ചേര്‍ന്നുണ്ടായ
കളിവീട്

ഒട്ടകങ്ങള്‍ കാറ്റ് കൊള്ളുന്ന കടല്‍ക്കര

മീന്‍ കുഞ്ഞുങ്ങള്‍
മറന്ന് വച്ച് പോയ
മണലിനിടയിലെ മുത്തുച്ചിപ്പി

ആകാശത്ത് നിന്ന്
ഭൂമിയിലേക്ക് നോക്കുന്ന
ഈന്തപ്പനകളുടെ
പ്രാത്ഥിക്കുന്ന കയ്യുകള്‍

ഉറുമ്പുകള്‍
കൈക്കൊട്ടിപ്പാടുന്ന
ആനക്കൊട്ടിലിലെ
കല്ല്യാണരാത്രി

പ്രാവുകള്‍
പെറുക്കിക്കൊണ്ടു വന്ന
ചുള്ളികള്‍ കൊണ്ട്
മാത്രം വേവിച്ച
ഒരു നുള്ള് അവില്‍

കയ്യക്ഷരങ്ങളുടെ കത്തിലെ
വീണ്ടും വീണ്ടും വായിക്കുന്ന
വാക്കുകളുടെ സമാഹാരം

ദൈവത്തിന്
പിടികിട്ടാതിരുന്ന
നിമിഷത്തിന്റെ മറുഭാഷ

എന്താവാം

മോള്‍ക്ക് തുരുതുരാ
ഉമ്മ കൊടുത്തു
പരിഭ്രമത്താല്‍
അവള്‍ കരഞ്ഞു

എനിക്കുമൊന്നും
മനസ്സിലായില്ലെന്ന് മോളോട്
ദൈവം പറയുന്നതിന്റെ
ശബ്ദം ഞാന്‍ കേട്ടു

തിങ്കളാഴ്‌ച, ഒക്‌ടോബർ 13, 2008


ആ മരം

ഷാര്‍ജയിലെ വില്ലയില്‍
കെട്ടിടച്ചുമരിനോടൊട്ടി
ഒരു ആത്മരം നിന്നിരുന്നു

കണ്ടപാടെ ഉള്ളൊന്നു തുടിച്ചു
ആരും കാണാതെ തൊട്ട് നിറുകയില്‍ വച്ചു
മരങ്ങളെയറിമായിരുന്ന
അപ്പനെയോര്‍ത്തു

ആത്മാവില്‍ തൊട്ട് അനുവാദം വാങ്ങി
പറിച്ചെടുത്ത ഒരിലയുടെ ഓര്‍മ്മ ഞരമ്പുകള്‍
അവള്‍ അടച്ചു വച്ച പുസ്തകത്തില്‍
ഇപ്പോഴും കാണണം

ഐശ്വര്യമാണ്
അന്തരീക്ഷം ശുദ്ധീകരിക്കുമെന്നെല്ലാം
മേരിയും പറഞ്ഞു

പ്രിയനും അഞ്ജനയും പോയ
മുറിയില്‍ പുതിയ ആളുകള്‍ വന്നു
തൊപ്പി വച്ച കൂട്ടരാണെന്ന്
ജയാന്റിയും അച്ചാച്ചനും പറഞ്ഞു

പൂണൂലും ചന്ദനക്കുറിയുമുള്ള നാരായണന്‍
കൊന്തയും വെന്തിങ്ങയുമുള്ള അന്തോണി
അതിന് ശേഷം ഇത്ര തൊട്ടടുത്ത്
ഇങ്ങനത്തെ ചെറുപ്പക്കാരെ കണ്ടിരുന്നില്ല

ഒരു രാത്രി നിലവിട്ട്
ആ മരത്തെ തൊടാന്‍ ചെന്നപ്പോള്‍
തൊപ്പിക്കാരുടെ മുറിയില്‍ നിന്ന്
ഈണത്തിലുള്ള പ്രസംഗം കേട്ടു

വാക്കുകള്‍ സംഗീതമാകുന്ന
കാലമെന്നോ മറ്റോ
ഉള്ളെന്തോ ഓര്‍ത്തിരുന്നു


വെള്ളിയാഴ്ച്ചയായിരുന്നു അന്ന്

തുളസികള്‍ക്ക് വെള്ളം കൊടുക്കുമ്പോള്‍
മണ്ണില്‍ കിടക്കുന്ന ആത്മരത്തിന്റെ
ചില്ലകള്‍ കണ്ടു

ഹ്യദയം ചിന്നിച്ചിതറിയതു കണക്കെ അതിന്റെ ഇലകള്‍,
രകതം വാര്‍ന്ന് വെളുത്ത ഞരമ്പുകള്‍

കണ്ണു മുറിഞ്ഞു

ഓടിച്ചെന്നപ്പോള്‍ കണ്ടു
ആകാശത്തേയ്ക്ക് കയ്യുയര്‍ത്തി കേഴുന്ന വിശ്വാസിയെ
നിന്ന നില്‍പ്പില്‍ കൈ വെട്ടിയത് പോലെ
ആ മരം


അപ്പാ,
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു

മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത് മരം കൊണ്ടാണപ്പാ ?

ഞായറാഴ്‌ച, ഓഗസ്റ്റ് 10, 2008


പ്രേമത്തിന്റെ ദേശീയ സസ്യം

റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്
കൈ വെട്ടി കളയണം

വേറൊരു പൂവും വിരിയരുത്
അവന്റെ പൂന്തോട്ടത്തില്

എന്തിന് ഒരു പൂന്തോട്ടത്തില് വേറെ നാറികള്

ദേഹത്തിന്റെ ഓരോ മിടിപ്പിലും
മുള്ളുകളുമായി
ഒരു പട്ടിയുടെ ജാഗ്രതയോടെ
റോസയെക്കാക്കുന്ന ചെടിയെ
പ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ്
അതോട് ചേര്ന്ന് ചെയ്യാവുന്ന സാംസ്ക്കാരിക പ്രവര്ത്തനം

മണ്ണ് വേര് വെള്ളം വെയില്
പൂക്കള്ളന് ഇതള് വണ്ട് വാട്ടം
എന്റമ്മേ അയാളുടെ കൈ തീര്ച്ചയായും വെട്ടിക്കളയണം

കരിങ്കണ്ണന്മാര് നോക്കി കരിയിച്ച പൂവിനെക്കുറിച്ച് ഞാനെഴുതിക്കോളാം

ഞാനെഴുതിക്കോളാം
എന്നിട്ട് കൈവെട്ടിക്കോളൂ

ശനിയാഴ്‌ച, ജൂലൈ 12, 2008


വാക്കേ

ഓടിപ്പോയത്
സിഗരറ്റ് വാങ്ങാനായിരുന്നില്ല

ജീവിതത്തേക്കാള്‍ അര്‍ത്ഥമുള്ള
ഒരു വാക്ക് തേടി ഇറങ്ങിയതായിരുന്നു

തിടുക്കത്തില്‍ പടിയില്‍ തട്ടി
കാല് വിരലിന്റെ ഒരറ്റം മുറിഞ്ഞു

ഒരു വാക്ക് കിട്ടി

ഞായറാഴ്‌ച, ജൂൺ 01, 2008


മെയ് 29 ആറ് മണി കഴിഞ്ഞ് 32 മിനിറ്റ്


വഴിയരികില്‍ മരം
പൂത്ത് നില്‍ക്കുന്നത് കാണുമ്പോഴുള്ള
ഒരിത് പോലെ

വളരെ വയസ്സായ സ്ത്രീ
ചിരിക്കുന്നത് കാണുമ്പോള്‍
ഉണ്ടാകുന്ന ഒരത് പോലെ

പുലര്‍ച്ചെ ഒരൊച്ച കേട്ടപ്പോള്‍
ഒരിത്, ഒരത്

വിളിക്കാതെ മംഗളകര്‍മ്മങ്ങള്‍ക്ക്
കയറി വരുന്ന സ്ന്ന്യാസിയെക്കണക്കെ
കണ്ണുനീര്‍

ഇരിക്കാന്‍ വയ്യ
നടക്കാന്‍ വയ്യ
ആഹ്ലാദത്തിന്റെ പൊറുതികേട്

എന്തൊക്കെയോ ചെയ്യണമെന്ന്
കരുതി കരുതി ഒന്നും ചെയ്യാതെ
ആഹ്ലാദത്തിന്റെ വലിയ ഐസ് കട്ട

പോര,
ആനന്ദത്തിന്റെ മഞ്ഞുമല

ബുധനാഴ്‌ച, ഫെബ്രുവരി 27, 2008


കെട്ടുവള്ളി കളയല്ലേ, ഒടുക്കത്തെ വായനക്കാരാ

പ്രണയമേ
പ്രാണനെക്കൊറിച്ച്, പിന്നെയും കൊറിച്ച്
നുണഞ്ഞ് നുണഞ്ഞ് രസിക്കുന്ന ശത്രുവേ

ആത്മാവില്ലാത്ത രാത്രിയാണിത്

അവരവരുടെ ജീവിതങ്ങളിലേക്ക്
പിടിച്ച് വെച്ചതെല്ലാം വിട്ടുകൊടുത്ത്
ശബ്ദത്തില് പോലും വിങ്ങിയില്ലെന്ന്
പരസ്പ്പരം ബോധിപ്പിച്ച്
കൈവിട്ട് പോയതെല്ലാം
തിരിച്ച് പിടിച്ചുവെന്ന്
ആശ്വസിക്കുന്ന
രണ്ട് ശരീരങ്ങളുടെ രാത്രി

പറയുക പിശാചേ,
രാത്രി ലോപിച്ചാണോ രതിയുണ്ടായത്

ഒരിക്കല് ഒരു സന്ധ്യയുടെ രാത്രിയില്
ശ്വാസനിച്ചോശ്വാസങ്ങള് മുറുകിയാറെ
നമുക്കെവിടെയെങ്കിലും പോകാമെന്ന്
ഒരശരീരിയുണ്ടായി

നീയാണോ അത് പറഞ്ഞത്

വിശ്വസിക്കാനാവാത്തതൊക്കെയും,
വിശ്വസിക്കാത്തതൊക്കെയും ദൈവത്തിന്
അശരീരിക്ക്

ദൈവം അവിശ്വാസികളുടേതാണ്

സ്നേഹമേ, പിശാചേ
നിന്റെയാട്ടിന്കുട്ടികള് അമ്മ സത്യമായിട്ടും
വിശ്വാസികളാണ്, നീ നിന്റെ ഉള്ളു പോലെത്തന്നെ
അവരുടെ ഉള്ളും കണ്ടിട്ടില്ല
അന്ധമായ വിശ്വാസികളാണ് നിന്റെ
വിശ്വാസികള്

അവരെ നീ ശത്രുവിന് വിട്ട്കൊടുക്ക്
നരകമെന്തെന്ന് ദൈവം അവര്ക്ക് കാണിച്ച് കൊടുക്കും
ഡ്യൂപ്ലിക്കേറ്റ് നരകമേ, നിന്റെ നരകം എന്ത് നരകം ?
അത് സ്വര്ഗ്ഗത്തിന്റെ ബ്ലൈന്റ് കോപ്പി

ഏത് വേഷത്തിലും ഏത് രീതിയിലും
അവതരിക്കാന് കഴിവുള്ള മായാമയനേ
സ്നേഹമേ, ജാലവിദ്യക്കാരാ
ഈ രാത്രിയെനിക്ക് സുഖമായുറങ്ങാം
അവിടെയൊരാള് പനിപിടിച്ച് കിടപ്പാണ്

സുമംഗലിയെങ്കിലും,
നിന്റെ കണ്കെട്ടിലൂടെ കന്യകാ ചര്മ്മം
തിരിച്ച് കിട്ടിയ
ആ വിശുദ്ധ ശരീരത്തില്
ഇന്നാരും തൊടുകയില്ല
(കെട്ടു വള്ളി കളയല്ലേ
ഒടുക്കത്തെ വായനക്കാരാ)

പാപിയും മ്ലേച്ഛനുമായ ജാരപ്രഭുവേ
നീ വിചാരിക്കുന്നതെന്ത് ? എഴുതുന്നതെന്ത് ?

പൊറുക്കല്ലേ
ഒരു രാത്രിയില്
പിടിച്ച്കെട്ടാനാകാതെ
ശരീരത്തിന്റെയും മനസ്സിന്റെയും
കുതിരകള് പാഞ്ഞ ഏതോ യാമത്തില്
ഞാനൊരു പുരുഷനെ കാമിച്ചിട്ടുണ്ട്

ആ വിശുദ്ധ ശരീരത്തില്
പ്രവേശനമുള്ള പുരുഷഭാഗ്യത്തെ
മുഴുവനായി, അത്ര ഉത്ക്കടമായി

പ്രണയമേ,
വിവാഹിതരായ നിന്റെ കുഞ്ഞാടുകളുടെ
കിടപ്പറകളിലാണോ
നീ നിന്റെ നരകം പണിഞ്ഞ് വച്ചിരിക്കുന്നത്
ഇരുതലകളുള്ള ഒരാട്ടിന് കുട്ടിയെ ചുടുന്നത്

ആത്മാക്കളുടെ നിലവിളിയാണോ പ്രണയമേ
നിന്റെയുന്മാദ കാഹളം

സ്നേഹമേ, പ്രണയമേ
കല്പ്പനകളെല്ലാം മറന്ന്
ഒരു രാത്രി ഒരു രാത്രിയെങ്കിലും
നിന്റെ ആരും കാണാത്ത കുന്നിന് മുകളില്
പാറക്കെട്ടുകള്ക്കിടയില്
കടലാഴത്തിന്റെ ഏതെങ്കിലും ഒരു മൂലയില്
ചിത്രപ്പണികള് ഇല്ലാത്ത പുരാതനകൊട്ടാരത്തില്
പച്ച നിഴലിന്റെ മരക്കൂട്ടത്തില്
ഒരു നിമിഷം
ഒരു നിമിഷം തരണേ

നീ നീയെന്ന് മിടിക്കുന്ന ഹ്യദയത്തെ
ആ നിമിഷത്തിന്റെ സത്യം കൊണ്ട്
ഇല്ലാതാക്കണേ

ചൊവ്വാഴ്ച, ജനുവരി 29, 2008


അല്ലെങ്കില്‍ വഴിവക്കിലെ ഒരാല്‍മരം

ആരുടേയുമല്ല, എന്നെ വിടൂ
ഞാന്‍ ആരുടേയുമല്ല , എന്നെ വിടൂ
പ്ലീസ് എന്നെ വിടൂ

ഉണ്ടായപ്പോള്‍ അപ്പനുമമ്മയും വിളിച്ചു
എന്റെ മകന്‍ എന്റെ മകന്‍
ഞങ്ങളുടെ മകന്‍

അന്നുറക്കെ കരഞ്ഞത് എന്നെ വിടൂ വിടൂ
ഞാനാരുടേതുമല്ലെന്നും പറഞ്ഞാണ്‍, അല്ല
ഞാനാരുടേതുമല്ല

മമ്മോദീസ മൂക്കുമ്പോള്‍ കരഞ്ഞതും അതിനാണ്‍
എന്നെ വിടൂ എന്നെ വിടൂ

ഞാന്‍ ക്ര്യിസ്ത്യാനിയുടേതല്ല
ഹിന്ദുവിന്റേതല്ല ജൂതന്റെയും ബുദ്ധന്റേയുമല്ല
എന്നെ വിടൂ എന്നെ വിടൂ എന്നാണ്‍ ഞാനന്ന് കരഞ്ഞത്
ഞാന്‍ ആരുടേയുമല്ല.

ഞാന്‍ എന്റേതല്ല

ഞാന്‍ ആരുടേയുമല്ല, നിന്റേതുമല്ല
ആരുടേയുമല്ല

ചുംബനത്തിനോ, വിവാഹത്തിനോ, മരണത്തിനോ
എന്റെ മേല്‍ യാതൊരവകാശങ്ങളുമില്ല
ആരുടേതുമല്ലാതായിരിക്കലാണ്‍ എനിക്ക് ജീവിതം

പബ്ലിക്ക് ബൂത്തിലെ ടെലഫോണ്‍
കഫേയിലെ കമ്പ്യൂട്ടര്‍, നിരത്തിലെ റഷ്യക്കാരി
ചായക്കടയിലെ കപ്പ്, പരാതിപ്പുസ്തകത്തിലെ പേന

ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സ്,
ക്ലിനിക്കിലെ ഡോക്ടര്‍, വഴിവക്കിലെ പൂവ്, തെക്കോട്ടൊഴുകുന്ന പുഴ,
തിരകളെണ്ണുന്ന കടല്‍,
മഴ, എവിടത്തെയും ആകാശം സൂര്യന്‍ , ചന്ദ്രന്‍

അല്ലെങ്കില്‍
വഴിവക്കിലെ ഒരാല്‍മരം

ചൊവ്വാഴ്ച, ജനുവരി 08, 2008


ഒരു ദിവസം

ഒരുമിച്ച് നടന്നിരുന്ന വഴികളിലൂടെ
എന്തൊക്കെയോ വിചാരിച്ച്, പലപ്പോഴും
കുതിപ്പും കിതപ്പും കണ്ട
സിഗ്നലുകളോട്
ഇന്നെന്താ കണ്ണുരുട്ടാത്തേയെന്ന് ചോദിച്ച്
ഇന്നെന്താ ഒറ്റയ്ക്കാണല്ലോയെന്ന
അവരുടെ മറുചോദ്യവും കേട്ട്

ഞങ്ങള്‍ രണ്ട് പേരും
ഒറ്റയ്ക്കാണു ‍എന്ന് പിന്നെയും
അവര് ‍കേള്‍ക്കാതെ അടക്കം പറഞ്ഞ്

പലതും പറഞ്ഞ്
ഒടുവില് ‍കോര്‍ണേഷില്‍നിന്ന്
ഒരാള്‍ക്കായി പൂക്കള്‍
പറിയ്ക്കുമ്പോള്‍
മിസ് കാളുകള്‍ചോദിച്ചു

എവിടെയാണ്
എങ്ങനെയാണ്

ഇന്ന് ആരോടും മരിക്കരുതെന്നും
ആരുടെയും പാസ്സ് പോര്‍ട്ട്
ന‍ഷ്ടപ്പെടരുതെന്നും
വീട്ടിലുള്ളയാള്‍ക്ക്
ശ്വാസം മുട്ടല്‍ ‍വരരുതെന്നും
കൂട്ടുകാരനു ‍ബോറടിക്കരുതെന്നും
നേരത്തെ പറഞ്ഞിരുന്നതാണല്ലോ

തീരെ, അടക്കമില്ലാത്ത മിസ്കാളുകള്‍

മറ്റൊരു ജന്മത്തില്‍നിന്ന്
ഏഴു കടലുകളും കടന്ന്
ഈ നഗരത്തിലെ ഈ വഴിയില്‍തന്നെ
ക്യത്യമായി വന്നിട്ട്
ഒരു ദിവസമെങ്കിലും
ഒരു തുള്ളി പോലും
പുറത്ത് പോകാതെ
തിമിര്‍ത്ത് പെയ്തില്ലെങ്കില്‍
അതാവും മുഴുവട്ടെന്ന്
ഞാനെന്നെ പറഞ്ഞ് മനസ്സിലാക്കി

ഞാനാരാണെന്ന് വൈകുന്നേരം
രണ്ടെണ്ണം അടിയ്ക്കുമ്പോള്‍
എന്നോട് ചോദിച്ച് മനസ്സിലാക്കണമെന്നും

ഭൂമിയില് ‍വിരിഞ്ഞ് നില്‍ക്കുന്ന
എല്ലാ പൂക്കളും
നിന്നോടുള്ള എന്റെ സ്നേഹമാണ്

കൊഴിഞ്ഞുപോയവയും വിരിയാനിരിക്കുന്നവയും

ഈന്തപ്പനകളുടെയും
ഒട്ടകങ്ങളുടെയും
മണ്ണ് വീടുകളുടെയും പടമുള്ള പേപ്പര്
‍കുമ്പിള്‍കുത്തി
നിറയെ പിച്ചിപ്പൂക്കള്‍ നല്‍കുമ്പോള്‍
അവള്‍ചോദിച്ചാലോ

അപ്പോള് ‍പറിച്ചെടുത്ത
ഈ പൂക്കളോയെന്ന്

നിനക്ക് തരുന്ന
വേദനകള്‍പോലും
പൂക്കളായിരിക്കണം
എന്നൊരു s m s
പൂര്‍ത്തിയാക്കും മുന്‍പ്

ഒരു കടല്‍ത്തിരയുടെ
മുരള്‍ച്ച കേട്ട്
എന്റെ ചെവി മുറിഞ്ഞു

(രണ്ടായിരത്തിയേഴ് നവംബര്‍ മുപ്പത്)