ചൊവ്വാഴ്ച, ഡിസംബർ 21, 2010


പിന്നെയും ഈ ദൈവത്തിന്റെ ഒരു കാര്യം*

വിചിത്രവും

അതിലേറെ
വിസ്മയകരവുമായ
ഒരു പണിയാണ്
ഇന്ന് രാവിലെ
ദൈവം തന്നത്





മുറിയില്‍ നിന്നിറങ്ങുക


വലത്തോട്ടു നടന്നു
ഒരിക്കല്‍ക്കൂടി
വലത്തോട്ടു തിരിയുമ്പോള്‍
ആദ്യം കാണുന്ന
ആമ്പമരത്തിന്റെ
പതിനാലാമത്തെ ചില്ലയുടെ
ആയിരത്തിപ്പതിമൂന്നാമാത്തെ
ഇലയില്‍
ഒരു ദേശാടനക്കിളിയുടെ
കാഷ്ഠത്തിന്റെ കറയുണ്ട്.
അത്
ഉമിനീര് കൊണ്ട്
കഴുകുക.


അത് ചെയ്തു


ഇടത്തോട്ടു നടക്കുക
പതിനാറാമത്തെ വില്ലയുടെ
കിഴക്കേ അതിരില്‍
കെട്ടിയ്ക്കാത്ത
ഒരു ഈത്തപ്പന
നില്‍പ്പുണ്ട്.


അതിന്‍റെ
മുകളിലത്തെ
12 പട്ടകളൊഴിച്ച്
താഴെയെല്ലാം
പച്ച പോയി
മരിച്ചിരിക്കുന്നു.


വിയര്‍പ്പോ
കണ്ണീരോ
കൊടുത്ത്
ഇളം പച്ചയാക്കുക.


അതുമായി


നേരെ നടന്ന് കാണുന്ന
കലുങ്കിന്റെ
അടിവശത്ത്
ഒരു
കുഞ്ഞാല്‍മരം
കിളിര്‍ത്ത് വരുന്നുണ്ട്.


ഒരുമ്മ കൊടുത്ത്
അവളെ
അമ്മയാക്കുക.


ഹോ
പിന്നെയും

ദൈവത്തിന്റെ
ഒരു കാര്യം.


*ഈ ദൈവത്തിന്റെ ഒരു കാര്യം എന്ന കവിത മുൻപ് എഴുതിയിട്ടുണ്ട്

ചൊവ്വാഴ്ച, ഒക്‌ടോബർ 26, 2010


നീറി നീറി / കറുപ്പില് പച്ചയായ്

കുഴൂരില് നീ വന്നിട്ടില്ല
ആലുവച്ചന്തയും
കൊടുങ്ങല്ലൂര്ക്കാവും
വിളിപ്പാടകലെയായിട്ടും
ഒരിക്കല് പോലും

കുഴൂര്ക്കരയില്
എല്ലാക്കൊല്ലവുമമ്പുണ്ട്

അമ്പിന്റെയന്ന്
നീറി നീറി നില്ക്കുന്നത്
പിള്ളേരുടെ ഒരു കൊല്ലം
നീണ്ട്നില്ക്കുന്ന സ്വപ്നമാണ്

അമ്പ് കൊള്ളാത്ത പിള്ളേര്
നീറി നീറി
വഴി നീളെ തുള്ളൂന്ന
കുഴൂരമ്പ് നീ കണ്ടിട്ടില്ല

കുഴൂരില് നീ വന്നിട്ടില്ല
സെബാസ്റ്റ്യന്,
പുണ്യവാളനേക്കാള്
പുണ്യശരണമായിട്ടും
കുഴൂരിലെ സെബസ്ത്യാനോസിന്റെ
കുഴൂരമ്പിന് നീ വന്നിട്ടില്ല

കുഴൂരിലെ അമ്പുകള്
മാത്രം കൊണ്ടിട്ടില്ല

കുഴൂരില് നീ വന്നിട്ടില്ല
ബാറുകളില്ലാത്തതിനാല്
ഒരു ബാറിലും പുലര്ച്ചെ പോയി
ഇളിച്ച് നിന്നിട്ടില്ല

കുഴൂരിലോ
കുഴൂരമ്പിനോ
കുഴൂര് ബാറിലോ
വന്നിട്ടില്ല

കുഴൂരില് നീ വന്നിട്ടില്ല
എന്നിട്ടും
എല്ലാക്കൊല്ലവും
കുഴൂരിലെ പിള്ളേരും
വലിയവരും
നിന്റെ പേരു പാട്ട് പോലെ
പാടുന്നത് കേള്ക്കാം
വര്ഷം മുഴുവന് നീറി നീറി
ഒഴുകിയൊഴുകി
നടക്കുന്നവര് പോലും
ഒരു മാസം
കറുപ്പണിഞ്ഞ്
കല്ലും മുള്ളും ചവിട്ടി
നടക്കുന്നത് കാണാം
നിന്റെ പേര് മാത്രമുച്ചരിച്ച്
മനമുരുകി കരയുന്നത് കാണാം
നിന്നെ വിളിച്ച്
ചിന്തുപ്പാട്ടുകള് പാടുന്നത് കേ ള് ക്കാം

കുഴൂരില് നീ വന്നിട്ടില്ല
എന്നിട്ടും എല്ലാ വര്ഷവും
സെബസ്ത്യാനോസിന്റെ പെരുന്നാളിന്
അമ്പേല്ക്കാത്ത പിള്ളേര്
നീറി നീറി നില്ക്കുന്നുണ്ട്

കുഴൂരില് നീ വന്നിട്ടില്ല
എന്നി ട്ടും
എല്ലാ വര്ഷവും പിള്ളേരും വലിയവരും
പച്ചയ്ക്ക് കറുപ്പും കനവുമണിഞ്ഞ്
നിന്നെക്കുറിച്ച് പാടുന്നുണ്ട്

കുഴൂരവസാനിക്കും വരെ
കുഴൂരമ്പണ്ടാകും
നീ വരാത്ത കുഴൂരില് പിള്ളേര്
നീറി നീറിത്തന്നെ നില്ക്കും

കുഴൂരവസാനിക്കും വരെ
എല്ലാ വര്ഷവും
നിന്റെ പേരുകള് പാട്ടായ് ഉയരും
പച്ചയ്ക്ക് മനുഷ്യരെല്ലാം നിന്നെക്കുറിച്ച് പാടും

ഇനിയൊരിക്കലും
കുഴൂരിലെ പിള്ളേരിലൊരാള്
ഒരമ്പിനും നീറിനീറി നില്ക്കില്ല

ഇനിയൊരിക്കാലും
കുഴൂരിലെ പിള്ളേരിലെയും
വലിയവരിലേയും ഒരാള്
കറുപ്പുടുത്ത് നിന്റെ പേര് പാട്ടായ് പാടില്ല
മുള്ളും കല്ലും ചവിട്ടില്ല

കുഴൂര്
നിന്റെ ശവത്തെ പോലും കണ്ടിട്ടില്ല




@ അയ്യപ്പന് വേണ്ടി സെബാസ്റ്റ്യന് പണി കഴിപ്പിച്ച സത്രം - മുറി - ആലുവ പച്ചക്കറി മാര്ക്കറ്റിലാണ്.
അവിടത്തെ തൊഴിലാളികള്ക്കും പിച്ചക്കാര്ക്കുമൊപ്പം പലപ്പോഴും അയാളുണ്ടാകും

@ കൊടുങ്ങല്ലൂര് അയാള്ക്ക് രണ്ടാം ദേശമായിരുന്നിരിക്കണം - ആദരവിനായി ആദ്യം ഇരുന്ന് കൊടുത്തതും വേറെ എവിടെയുമ

ചൊവ്വാഴ്ച, ജൂൺ 08, 2010


കാലത്തിനോട് രണ്ട് കുത്തുവാക്കുകള്‍

ഒന്ന്

കൊഴിഞ്ഞു പോയ
നിന്റെ മുടിയിഴകള്‍
എന്റെ കുട്ടിക്കാലമാണ്

ഓരോ മുടിയിഴകളും
തിരഞ്ഞ്
പിച്ച വയ്ക്കുന്ന
കുഞ്ഞുപാദങ്ങളാണ്
ഇപ്പോള്‍ സ്നേഹം

നരച്ച് പോയ
നിന്റെ ഓരോ
മുടിയിഴകളിലും
അമ്മയുടെ
പേര് എഴുതിയിട്ടുണ്ട്

മുടി രണ്ടും
മുന്നിലേക്ക് പിന്നിയിടുന്ന
ആ കാലത്ത്
നീയെവിടെയായിരുന്നു

രണ്ട്

ഒരു രാത്രിയില്‍
എനിക്ക് തണുക്കുമെന്നോര്‍ത്ത്
നീയൊരു പുതപ്പ് തന്നു

നിനക്ക് തണുത്തപ്പോള്‍
നിന്റെ അമ്മ
തന്നതായിരുന്നു അത്

ഈ പ്രഭാതത്തില്‍
മകള്‍
അത് പുതച്ചുറങ്ങുന്നു

നമ്മുടെ തണുപ്പ്
ഏത് വെയില്‍ കൊണ്ട് പോയി

ചൊവ്വാഴ്ച, മാർച്ച് 30, 2010


നെടുവീര്‍പ്പ് കൊണ്ട് മെനഞ്ഞ രണ്ട് കവിതകള്‍

ഒന്ന്

വസന്തമേ
നിനക്ക് ഒരായിരം ഉടുപ്പുകളുണ്ട്

പച്ച മഞ്ഞ നീല
ചുവപ്പ് ഇളംനീല ഇളം പച്ച
പച്ച പോലത്തെ മഞ്ഞ

കണ്ടോ കണ്ടോയെന്ന്
കസവു ഞൊറികള്‍
വിടര്‍ത്തി
എല്ലാവരെയും കൊതിപ്പിക്കുന്ന നീ
എന്തിനാണ്
എന്നെ മാത്രം
കറുത്ത ഉടുപ്പിട്ട്
കാണാന്‍ വരുന്നത്

എല്ലാവരെയും പോലെ
നീയും നിന്റെ
നിറമുള്ള പൂക്കള്‍
എന്റെ കല്ലറയിലേക്ക്
കരുതി വച്ചിരിക്കയാണോ

രണ്ട്

നാട് വിടുമ്പോള്‍
ഒരാള്‍
കൊടുങ്കാറ്റ് കണക്കേ
ദീര്‍ഘനിശ്വാസം വിടുന്നത്
വരുന്ന
രണ്ട് മൂന്നാണ്ടുകള്‍ക്ക് വേണ്ട
ശ്വാസം സംഭരിക്കാനാകാം

എന്നാല്‍
ഓരോ തവണ
നിന്നെ കണ്ട്
പിരിയുമ്പോഴും
ഒരായുഷ്ക്കാലത്തേക്ക് വേണ്ട
ശ്വാസം കൊള്ളാനെന്ന പോലെ
ഒടുക്കത്തെ പ്രാത്ഥന കണക്കേ
ഞാനെന്തിനാണ്
ദീര്‍ഘനിശ്വാസം
കൊള്ളുന്നത്

ശനിയാഴ്‌ച, മാർച്ച് 20, 2010


മരങ്ങള്‍ ; ജീവിതത്തില്‍ കവിതയില്‍

ജീവിതത്തില്

ഇരുവശങ്ങളിലും
നിര നിരയായി നില്ക്കുന്ന (തിരുത്തുണ്ട്)
മരങ്ങള്ക്കിടയിലൂടെ നടക്കുന്നു

അപ്പോള്
നില്ക്കുന്ന മരങ്ങള്
പുറകിലോട്ട് നടക്കുന്നു
എന്റെ കൂടെ നടക്കൂവെന്ന്
അവരോട് പറയുന്നുണ്ട്
അവര് പുറകിലോട്ട് തന്നെ നടക്കുന്നു

കുറച്ച് കൂടി വേഗത്തില് നടന്നു
കുറച്ച് കൂടി വേഗത്തില്
മരങ്ങള് എന്നില് നിന്നും
പിന്നോട്ട് നടന്ന് പോകുന്നു

ഓടി നോക്കി
മരങ്ങള്
ഓടുന്നു
പുറകിലോട്ട്

എന്നാല് മരങ്ങള്ക്കൊപ്പം ഓടാമെന്ന്
വിചാരിച്ച് തിരികെ നടന്നു

അപ്പോഴുണ്ട്
അവര് ഞാന് പോകുന്നതിനു
എതിരേ തന്നെ പോകുന്നു

കവിതയില്


എത്ര കാലമായി
ഇങ്ങനെ ഒരേ നില്പ്പില് നില്ക്കുന്നു
എന്ന് സങ്കടം തോന്നിയിട്ടാണ്
പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത്.

തിങ്കളാഴ്‌ച, ജനുവരി 25, 2010


രണ്ട് മരങ്ങള്‍


കറിവേപ്പ്



കഴിഞ്ഞ
6 വര്‍ഷമായി
പുറത്തെങ്ങും
കണ്ണ് നിറഞ്ഞ്
ഒരു കറിവേപ്പ്
കാണാത്തത് കൊണ്ടാകണം
എന്നുമെന്നും
ഉള്ളിന്റെയുള്ളില്‍
ഒരു കറിവേപ്പ്
നട്ട് നനച്ചത്

ഓരോ ദിവസവും
അതങ്ങനെ
പച്ചച്ച് പച്ചച്ച്
തഴയ്ക്കും

അടുത്തവരെന്നില്ല
അന്യരെന്നില്ല
കാണുന്നവരൊക്കെ
കൊണ്ട് പോകും

കൊമ്പെത്താത്തവര്‍ക്കു വരെ
താഴ്ന്ന് താഴ്ന്ന് കൊടുക്കും
പിന്നെയും പിന്നെയും
ഒടിക്കാന്


കറിമണം
പരക്കുമ്പോള്‍
കുട്ടികള്‍ക്കൊപ്പം
എല്ലാ വീടുകളും
അത്യാഹ്ലാദം പടര്‍ത്തി
അപരിചിതമാകും

എന്റെ
പൊന്നോമനയിലകളേ
അവര്‍
കറിവേപ്പിലയെന്ന് വിളിച്ചോട്ടെ

എന്റെ മക്കള്‍ കരയരുത്



ആര്യവേപ്പ്



കഴിഞ്ഞ
6 വര്‍ഷമായി
ഉള്ള് നിറയെ
കണ്ടിട്ടുള്ളത്
നിരന്ന് നിരന്നങ്ങനെ
നില്‍ക്കുന്ന
ആര്യവേപ്പുകളെയാണ്

തക്കം കിട്ടുമ്പോഴൊക്കെ
അതിന്റെ നിഴലില് പതുങ്ങും
ആരും കണ്ടില്ലെങ്കില്
ഒരുമ്മ കൊടുക്കും
അപ്പോഴൊക്കെ
ആ ഇളം പച്ചച്ച
തൊണ്ണ കാട്ടിയുള്ള
ചിരി കാണണം

എത്ര പേര്‍ വന്നു
എത്ര പേര്‍ പോയി
നരച്ചയിലകളുടെ
നിസംഗത
കാണുമ്പോള്‍
സങ്കടം വരും

വന്നോളൂ
നിന്നോളൂ
പൊയ്ക്കോളൂ
എന്നല്ലേ ആര്യവേപ്പേ
നിന്റെയീ
നിന്ന നില്‍പ്പിലുള്ള
ഭാഷ



* ആര്യവേപ്പാണ് ഗള്‍ഫിലെ വഴിയോരങ്ങളില്‍ കാണുന്നത്. കറിവേപ്പില ഇറക്കുമതിയുമാണ്