വ്യാഴാഴ്‌ച, മാർച്ച് 28, 2013


അല്ല. ഇത് ആദ്യത്തെ സംഭവമൊന്നുമല്ല


കീറിപ്പറിഞ്ഞ ആകാശമെന്ന് ആരെങ്കിലും ഇതിനു മുൻപ് കവിതയിൽ എഴുതിയിട്ടുണ്ടോ എന്നറിഞ്ഞുകൂടാ, ഒരു പക്ഷേ ഞാൻ തന്നെയാകും. അത്രയും ഓർമ്മയും മറവിയും കലർന്ന ഒരു കവിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടതായി ഓർക്കുന്നില്ല. ഉണ്ടെങ്കിൽ തന്നെ അത് മറന്നതാകും.
എന്നിരുന്നാലും തടാകത്തിൽ കീറിപ്പറഞ്ഞുകിടക്കുന്ന ആകാശമെന്ന് ലോകത്തിൽ ആദ്യമായെഴുതുന്ന കവി ഞാൻ തന്നെയാണു. അല്ലെങ്കിൽ അതിനെ കൊത്തിപ്പറിക്കുന്ന കാക്കകളോട് ചോദിക്കൂ. തടാകത്തിൽ കീറിപ്പറഞ്ഞുകിടക്കുന്ന ആകാശത്തിൽ പറക്കുന്ന പൊന്മാനുകളോട് ചോദിക്കൂ. 
ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നിങ്ങൾക്കറിയാമോ
കേകയിലും കാകളിയിലും ഞാൻ കരഞ്ഞിട്ടുണ്ട്. കളകാഞ്ചിയിൽ തെണ്ടിയിട്ടുണ്ട്. കല്ല്യാണിയിൽ കളവ് പറഞ്ഞിട്ടുണ്ട്. അനുഷ്ഠുപ്പിലും ശാർദ്ദൂലവിക്രീഡിതത്തിലും ചിരിക്കുകയും പൊട്ടിപൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.ശ്ലഥകാകളിയിൽ കൈഭോഗം ചെയ്തിട്ടുണ്ട്. അന്നനടയിൽ ഭോഗിച്ചിട്ടുണ്ട്.നതോന്നതയിൽ ഒഴുക്കിവിട്ടിട്ടുണ്ട്. മഞ്ജരിയിൽ മയങ്ങുകയും മാകന്ദമഞ്ജരിയിൽ മരിക്കുകയും ചെയ്തിട്ടുണ്ട്. മന്ദാക്രാന്തയിൽ വട്ടനായിട്ടുണ്ട്. പേരറിയാത്ത വ്യത്തങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞിട്ടുണ്ട്. 
ആലുവ മണപ്പുറത്ത് യേശുവിനു ബലിയിടാൻ പോകുന്ന രണ്ട് കന്യാസ്ത്രീകൾ 
ഒരു ദിവസം ആലുവയിലൂടെ പോകുമ്പോൾ രണ്ട് കന്യാസ്തീകളെ കണ്ടു. ആലുവാ മണപ്പുറത്ത് യേശുവിനു ബലിയിടാൻ പോകുന്ന രണ്ട് പാവം പെണ്ണുങ്ങളായിരുന്നു അവർ. അതിലൊരാൾക്ക് അമ്മയുടെ മുഖച്ഛായയും ഒരാൾക്ക് പള്ളിപ്പറമ്പിലെ കൂട്ടുകാരിയുടെ മുഖവുമായിരുന്നു. പണി തീരാത്ത യേശുവാണു ഞാനെന്ന വി ജി തമ്പിയുടെ വരികൾ ഉറക്കെച്ചൊല്ലിയിട്ടും അവരത് കേൾക്കുന്നുണ്ടായിരുന്നില്ല. അല്ല അവരെന്റെ ആരുമായിരുന്നില്ല. അപ്പോൾ വികലാംഗനായ യേശുവായിരുന്നു ഞാൻ 
ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നിങ്ങൾക്കറിയാമോ
കേകയിലും കാകളിയിലും ഞാൻ കരഞ്ഞിട്ടുണ്ട്. കളകാഞ്ചിയിൽ തെണ്ടിയിട്ടുണ്ട്. കല്ല്യാണിയിൽ കളവ് പറഞ്ഞിട്ടുണ്ട്. അനുഷ്ഠുപ്പിലും ശാർദ്ദൂലവിക്രീഡിതത്തിലും ചിരിക്കുകയും പൊട്ടിപൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.ശ്ലഥകാകളിയിൽ കൈഭോഗം ചെയ്തിട്ടുണ്ട്. അന്നനടയിൽ ഭോഗിച്ചിട്ടുണ്ട്.നതോന്നതയിൽ ഒഴുക്കിവിട്ടിട്ടുണ്ട്. മഞ്ജരിയിൽ മയങ്ങുകയും മാകന്ദമഞ്ജരിയിൽ മരിക്കുകയും ചെയ്തിട്ടുണ്ട്. മന്ദാക്രാന്തയിൽ വട്ടനായിട്ടുണ്ട്. പേരറിയാത്ത വ്യത്തങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞിട്ടുണ്ട്. 
ഷെമീർ എന്നായിരുന്നു അന്നെന്റെ പേരു 
എൻ എ ഡിയിലെ ഒരാശുപത്രിയിൽ ഉറക്കമില്ലാത്ത ആ തടിയൻ ഡോക്ടർക്ക് പകരം ഉറങ്ങുന്ന പണിയായിരുന്നു എനിക്കന്ന്. ഷെമീർ എന്നായിരുന്നു അന്നെന്റെ പേരു.  എത്ര കൂർക്കം വലിച്ചാണു ഞാനാ പണിയെടുത്തിരുന്നതെന്ന് എഴുതി തെളിയിക്കാനാവില്ല. ഇങ്ങനെ അവനവനെ മറന്ന് ആരും എവിടെയും പണിയെടുത്തു കാണില്ല. ആ തടിയൻ ഡോക്ടറുടെ മുല്ലവള്ളിപോലുള്ള ഭാര്യയുടെ ഉരുണ്ട മുലകളോ, മരിച്ചവരെ പോലും ഉയിർപ്പിക്കുന്ന കക്ഷത്തിന്റെ മണമോ (ഗന്ധമെന്ന് പറയണമെന്നുണ്ടായിരുന്നു) എന്റെ പണിയെ ബാധിച്ചിരുന്നില്ല. എന്തിനു മെഴുതിരികൾ പോലുള്ള അയാളുടെ പെൺകുട്ടികൾ തൊങ്കിത്തൊട്ടം കളിച്ചിരുന്നത് എന്റെ പണിയിടമായ കിടക്കവിരിയിലായിരുന്നു. എന്നിട്ടെന്ത് ഒരു ദിവസം സന്ധ്യക്ക് കണ്ണൊന്ന് തുറന്നതിനാണു അവരെന്നെ പിരിച്ച് വിട്ടത്. ഒരു നിലവിളി. അതും പരിചയമുള്ളത്. ശ്വാസം മുട്ടു കൂടിയ മാധവിച്ചോത്തിയെ ആശുപത്രിയിൽ കൊണ്ടുവന്നതായിരുന്നു .കണ്ണ് തുറന്നുവെന്നത് നേരു. ഉറക്കത്തിൽ ഞെട്ടിയുണർന്നതിനു ചരിത്രത്തിലാദ്യമായി ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ഷെമീറാണു ഞാൻ 
ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നിങ്ങൾക്കറിയാമോ
കേകയിലും കാകളിയിലും ഞാൻ കരഞ്ഞിട്ടുണ്ട്. കളകാഞ്ചിയിൽ തെണ്ടിയിട്ടുണ്ട്. കല്ല്യാണിയിൽ കളവ് പറഞ്ഞിട്ടുണ്ട്. അനുഷ്ഠുപ്പിലും ശാർദ്ദൂലവിക്രീഡിതത്തിലും ചിരിക്കുകയും പൊട്ടിപൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.ശ്ലഥകാകളിയിൽ കൈഭോഗം ചെയ്തിട്ടുണ്ട്. അന്നനടയിൽ ഭോഗിച്ചിട്ടുണ്ട്.നതോന്നതയിൽ ഒഴുക്കിവിട്ടിട്ടുണ്ട്. മഞ്ജരിയിൽ മയങ്ങുകയും മാകന്ദമഞ്ജരിയിൽ മരിക്കുകയും ചെയ്തിട്ടുണ്ട്. മന്ദാക്രാന്തയിൽ വട്ടനായിട്ടുണ്ട്. പേരറിയാത്ത വ്യത്തങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞിട്ടുണ്ട്. 
ഒരു ദിവസമൊക്കെ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു  
മുലപ്പാൽ മണക്കുന്ന എന്തോ ഒന്ന്. ഷിന്റോയെന്നോ മറ്റോ ആയിരുന്നു അക്കുറി പേരു. കൊണ്യാക് എന്ന മദ്യം ചിക്കാഗോയിലെ ആ ബാറിൽ നിന്നും കഴിച്ചതിനു ശേഷം പേരുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഒരു അൾത്താരബാലനായിരുന്നു ഞാൻ. ഒരു കുരുവിയുണ്ടായിരുന്നു. അന്നത്തേതിനു ശേഷം കാക്കകളെപ്പോലും കുരുവിയെന്ന് വിളിക്കുന്ന ഒരു ശീലം എന്നിൽ മുളച്ചിരുന്നു. ആ എന്തായാലും ഒരു കുരുവിയുണ്ടായിരുന്നു. ആ കുരുവി വീട് പണിയുകയായിരുന്നു. ചുള്ളിക്കമ്പുകൾ  കുരുവി കൊണ്ട് വരുന്നു. വൈക്കോലിതളുകൾ കൊണ്ട് വരുന്നു. ഫ്ലെക്സിന്റെ മൂല പൊട്ടിയ വാക്ക്. കൊണ്ട് വരുന്നു.കുരുവി ഒരു ചുവന്ന വയർ കൊണ്ട് വരുന്നു. കുരുവി . കൂട് . മരം പി ഒ എന്ന വിലാസത്തിനു ജീവൻ വച്ച് തുടങ്ങുന്നു. ഒരു ദിവസം ഒരാഴ്ച്ച. ഒരു കൊല്ലം. ആ കൊറെക്കാലമെടുത്തു. കുരുവി കൂട് മരം മരം കൂട് കുരുവി. കുരുവീ കുരുവീ നിനക്ക് കുഞ്ഞുങ്ങളൊന്നുമില്ലേ എന്ന് ചോദിച്ചപാടേ അത് പറന്നേ പോയി.അതാ അത് മക്കളെയും കൂട്ടി പെരത്താമസത്തിനു വരുന്നു.  ആ അന്ന് തന്നെ. ടെണ്ടറുകാർ മരം വെട്ടിയിട്ട് ചൂടാറുന്നതിനു മുൻപേ. ഇത്രയും വേണ്ടായിരുന്നു. ഒരു ദിവസമൊക്കെ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു

ഇത് ആദ്യത്തെ സംഭവമൊന്നുമല്ല