വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2013


ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ

ഇന്ന് ഞാൻനാളെ നീയെന്ന ലോകപ്രശസ്തവാചകം സ്വന്തം 
കല്ല്യാണക്കുറിയിൽ അച്ചടിച്ചവന്റെ പേരു ആന്റപ്പൻഎന്നായിരുന്നു

ആന്റപ്പാആന്റപ്പാ ഇതെന്തിന്റെ കേടാണെന്ന് ചോദിച്ചവരൊക്കെ ശബ്ദം
തീരെയില്ലാത്ത ആ ചിരിയുടെ മറുപടികൊണ്ടു

അവനവന്റെജീവിതത്തിലൂടെ അല്ലാതെ ഒരു ഉദ്ധരണിയും 
ഉദ്ധരിക്കപ്പെടുന്നില്ല എന്നതായിരുന്നു  ആ ചിരിയുടെ മലയാളം

അത്ര ഇമ്പമില്ലെങ്കിലുംഇന്ന് ഞാൻ നാളെ നീയാന്റപ്പൻ എന്ന വിളിപ്പേരു
അന്ന് മുതൽ അവനു കിട്ടിയെന്നതും നേരു

ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
പോർക്കും പോത്തും കഴിച്ചു
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
കവറിൽ നല്ല നല്ല കാശുകൾ കൊടുത്തു
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
പെണ്ണിന്റെ കുറ്റവും കുറവും പറഞ്ഞു.
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
നീയെത്ര ഭാഗ്യവാൻ ഞാനെത്ര ഭാഗ്യവാൻഎന്ന പാട്ട് കുറച്ച് കൂടി 
ഉച്ചത്തിൽ വയ്ക്കാൻ മൈക്ക് സെറ്റുകാരനോട് പറഞ്ഞു

അതിനും മുൻപ്പള്ളിയിൽ വച്ച് ഒരു കുഞ്ഞ് കാര്യമുണ്ടായി.കുഴിവെട്ടുകാരനായ ആന്റപ്പനെ കണ്ടപാടെ കല്ല്യാണം മറന്ന കപ്യാർ ആരാ മരിച്ചതെന്ന്പോലും ചോദിക്കാതെ ആരെങ്കിലും മരിക്കുമ്പോൾ മാത്രം അടിക്കുന്ന താളത്തിൽ പള്ളിമണിയടിച്ചു.അത് കേട്ട വന്ന വല്ല്യച്ചൻ ഓടിയോടി വന്ന് മരിച്ചവർക്കുള്ള ചെറിയ ഒപ്പീസിന്റെബുക്കെടുത്ത് മഴപെയ്യുമ്പോൾ വയലുകളിൽ വിത്തുകൾ പൊട്ടി മുളയ്ക്കുന്നു എന്ന പാട്ട് പാടി.അത് കേട്ട് ക്വയറിലെ പെൺകുട്ടികൾ കാഹളനാദം കേൾക്കുമ്പോൾ മ്യതരിൽ ജീവനുദിക്കുന്നുഎന്ന് ബാക്കിയും പാടി അഗാധത്തിൽ നിന്ന് കർത്താവേ നിന്നെ ഞാൻ വിളിക്കുന്നു എന്ന ഗദ്യഭാഗത്തിലേക്ക്പോയി. അത് കണ്ട് കുർബ്ബാനക്ക് കൂടുന്ന ചെക്കൻ മരിച്ചവർക്ക് കത്തിക്കുന്നമെഴുതിരിയും ചന്ദനത്തിരിയും കത്തിച്ചു. (ഇത് വരെ ശരിക്ക് മരിക്കാത്തനീയെന്നെ ഇന്ന് രാത്രി കൊല്ലില്ലേയെന്ന കല്ല്യാണപ്പെണ്ണിന്റെ കുസ്യതിയും അതിനിടക്ക്ഇന്ന് ഞാൻ നാളെ നീയാന്റപ്പന്റെ ചെവിയിലുണ്ടായി) ഏതോ മരിച്ച വീട്ടിൽറീത്തായിപ്പോകേണ്ട പൂക്കളാണു നെഞ്ചിൽ മാലയായി കിടക്കുന്നതെന്ന് അറിയാമായിരുന്ന ഇന്ന്ഞാൻ നാളെ നീയാന്റപ്പൻ ശബ്ദമില്ലാത്ത പ്രശസ്തമായ ആ ചിരി ചിരിച്ചു

ബുധനാഴ്‌ച, ഏപ്രിൽ 03, 2013


തങ്കപ്പൻ (45) ഉറങ്ങിപ്പോയി



ഞാൻ മരിച്ചാൽ ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന് പറഞ്ഞുനടന്നിരുന്ന ഒരാൾ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.

ഒരു ദിവസം അയാളുടെ കയ്യിൽ ഒറ്റപ്പൈസയും ഇല്ലായിരുന്നു
അന്ന് 5 മണിക്ക് മുൻപ് 12,200 രൂപ ബാങ്കിൽ അടച്ചില്ലെങ്കിൽ അയാളുടെ അവശേഷിക്കുന്ന മുഴുവൻ അടക്കാ മരങ്ങളും പിറ്റേ ദിവസം ബാങ്കുകാർ വെട്ടിക്കൊണ്ട് പോകുമായിരുന്നു.
അടക്കാമരങ്ങൾ പോയാൽ അതിൽ പടർന്ന കുരുമുളക് കൊടി, വെറ്റിലകൊടി എന്നിവയും അതിലെ ഉറുമ്പുകളും ചതഞ്ഞരയുമായിരുന്നു. അയാളുടെ മരിച്ച് പോയ ആൺകുട്ടി അവസാനമായി കെട്ടിയ ഒരു കളിവണ്ടിയും അതിലെ ഒരു അടക്കാമരത്തിലായിരുന്നു

അയാളുടെ മൊബൈലിൽ ആണെങ്കിൽ മിസ് കോളടിക്കാനുള്ള പൈസയേ ഉണ്ടായിരുന്നുള്ളൂ

ഞാൻ മരിച്ചാൽ ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന കാര്യം ആവർത്തിക്കാനാവും ഈ മിസ് കോളുകൾ എന്ന് കരുതി അയാളുടെ സൊ കാൾഡ് കൂട്ടുകാർ ആരും തിരിച്ച് വിളിച്ചതുമില്ല. പെന്തക്കോസ്തുകാരനായതിനാൽ ആർ സി യേശുവും മാർത്തോമ്മാ മറിയവും ആ മിസ് കോളുകൾ പുച്ഛിച്ചു

സമയം 12.30
പള്ളിയിൽ ഉച്ചമണിയടിച്ചു

12.31 / 12.32 / 12.33 /12.34 / 12.35 / 12.36 / 12.37 / 12.38 / 12.39 / 12.40 / 12.41
ആ നാട്ടിലെ പണിക്കാരെല്ലാം ഉച്ചപ്പണിയും നിർത്തി, കയ്യും കാലും മുഖവും കഴുകി , ചൂടുള്ള നല്ല കഞ്ഞിയും കഴിച്ച് മയങ്ങാൻ കിടന്നു. ഉറക്കം നിരോധിച്ച ഒരു പാർട്ടിഗ്രാമമായിരുന്നു അത്

12.42 / 12.43 / 12.44 / 12.45 / 12.46 / 12.47 / 12.48 / 12.49 / 12.50 / 12.51 / 12.52/ 12.53 / 12.54 / 12.55 / 12.56 / 12.57 / 12.58 / 12.59


കോപ്പി പേസ്റ്റ് ആയി ഇങ്ങനെ എത്ര വേണമെങ്കിലും തുടരാം എന്ന് തോന്നാം. തിരുത്തിയാൽ മതിയല്ലോ
എന്തെങ്കിലും കാരണത്തിനു ഇങ്ങനെ ഓരോ നിമിഷവും എണ്ണിയിട്ടുള്ള ഒരാളാണു ഇത് വായിക്കുന്നതെങ്കിൽ നിങ്ങൾ അത് പറയില്ല എന്ന് അയാൾക്ക് ഉറപ്പുണ്ട്. പ്രേമിക്കുന്നവർ വരെ അതൊക്കെ ചെയ്തിട്ടുണ്ട്. എന്നിട്ടല്ലേ
1.01 / 1.02 / 1.03 / 1.04 / 1.05 / 1.06 / 1.07 / 1.08 / 1.09 / 1.10 / 1.11 / 1.12 /1.13 / 1.14 / 1.15 / 1.16 / 1.17

സമയത്തിനൊക്കെ എന്തുമാകാമല്ലോ. അതിനിടയിൽ അയാളുടെ പെണ്മക്കൾ സ്കൂളിൽ നിന്ന് വന്നു. അപ്പാ നമ്മുടെ ചീരകത്തൈ. അപ്പാ നമ്മുടെ കുമ്പളത്തൈ എന്ന പാട്ടും പാടി അടുക്കളയിലേക്ക് പോയി. അവരും കാപ്പി കുടിച്ച് മയങ്ങാൻ കിടന്നു. ഉറക്കം നിരോധിച്ച പാർട്ടിഗ്രാമമായിരുന്നു അത് എന്ന് പിന്നെയും കോപ്പി പേസ്റ്റണോ ? വേണ്ടല്ലോ
4.01 / 4.02 / 4.03 / 4.04 / 4.05 / 4.06 / 4 .07 / 4.08/ 4.09 / 4.10 / 4.11
അഞ്ചുമണിയായില്ല. അതിനു മുൻപ് അയാൾ ഉറങ്ങിപ്പോയി. വാച്ചിൽ നോക്കി നോക്കിയിരുന്നു. ഉറക്കം നിരോധിച്ച ഒരു പാർട്ടിഗ്രാമമായിരുന്നിട്ടും

ആരാടാ ഈ ഉറക്കം. ഈ ഉറക്കം ഏത് നാട്ടുകാരനാടാ, നീ ഏതാടാ മൈരേ എന്ന് വരെ ഉറക്കെ ചോദിച്ച് കൊണ്ടാണു അയാൾ ഉറങ്ങിപ്പോയത്

ഉറക്കം നിരോധിച്ച പാർട്ടിഗ്രാമത്തിൽ ആദ്യമായി ഉറങ്ങിയ ആളായിരുന്നു അയാൾ

നാളെ പത്ത് മണി വരും. സമയത്തിനൊക്കെ എന്തും ചെയ്യാമല്ലോ. ഞാൻ മരിച്ചാൽ ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന് പറഞ്ഞിരുന്ന ഒരാളാണു ഉറങ്ങിപ്പോയത്

തങ്കപ്പൻ (45)
ഉറങ്ങിപ്പോയി എന്ന് ബോർഡ് എഴുതുകയാണു ഫ്ലെക്സ് കടയിലെ വേറെ ഒരാൾ