ശനിയാഴ്‌ച, ഓഗസ്റ്റ് 31, 2013


ഉളിമരം

പൊറുക്കാത്ത മുറിവിനു
വൈദ്യൻ തന്ന കുറിയിൽ
പുളിയിലയിട്ട് തിളപ്പിച്ച വെള്ളം 
അതിനു പുളിയില 
പുളിയിലക്ക് പുളിമരം

പറമ്പായ പറമ്പൊക്കെ അളന്നു
അയലത്തെ പറമ്പും
മൂന്നാമത്തെ അടിയ്ക്കായി
ഓർമ്മയിലെ പറമ്പ്

അതാ മുറ്റത്തെ ആ പുളിമരം


നിന്റെയോർമ്മയിൽ
എന്റെയോർമ്മയല്ലാതെ
ഒന്നുമേ മുളയ്ക്കരുതെന്ന്
ആയത്തിൽ വീശിയ

ഉളിമരം



ചിത്രം- നൈജിൽ


---------------



സങ്കടങ്ങളുടെ തമ്പുരാനാണെങ്കിൽ കരഞ്ഞ് കരഞ്ഞ് കരഞ്ഞ്
കരഞ്ഞ് കരഞ്ഞ് കരഞ്ഞ് കരഞ്ഞ് 
കരഞ്ഞ് കരഞ്ഞ് കരഞ്ഞ് 
കരഞ്ഞ് കരഞ്ഞ് 
കരഞ്ഞ്

ആഹ്ലാദങ്ങളുട തമ്പുരാനാകട്ടെ ചിരിച്ച് ചിരിച്ച് ചിരിച്ച്
ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച്
ചിരിച്ച് ചിരിച്ച് ചിരിച്ച് 
ചിരിച്ച് ചിരിച്ച് 
ചിരിച്ച്

ഒരു വഴിക്കായി

ബുധനാഴ്‌ച, ഓഗസ്റ്റ് 28, 2013


ആട്ടിൻപറ്റവും ആട്ടിടയനും

ധർമ്മപുരിയിൽ നിന്നും
ക്യഷ്ണഗിരിയിലേക്കുള്ള വഴിയിൽ
പുളിമരങ്ങൾക്ക് നടുവിൽ
അതാ ഒരാട്ടിൻ പറ്റം

തലകുലുക്കി
തുള്ളിച്ചാടി
തലങ്ങും വിലങ്ങും
ഒരാളതാ ഒരാട്ടിൻ പറ്റമാകുന്നു
കറുത്തകുഞ്ഞാടും
കടലാസു തിന്നുന്ന തള്ളയാടും
കൂട്ടത്തിലൊന്നിനെ ഇടിക്കുന്ന മുട്ടനാടുമായി മാറുന്നു

അതാഒരാളായി മാറിയ ഒരാട്ടിൻപറ്റം

നീയിത് എവിടെയാണെന്ന്
ആട്ടിൻ പറ്റം കരയുന്നു
ബേ ബെയെന്നു കളിയാക്കുന്നു
അയവിറക്കിയ തുപ്പലാൽ ചെവിയിൽ തൊടുന്നു

ആ ആട്ടിൻപറ്റത്തിനു അരികിലായി
മുറിഞ്ഞ വലതുകാൽ ഏന്തിവലിച്ച്
ആകാശത്തേക്ക് നോക്കി
മന്ദിച്ചു നിൽക്കുന്ന ആട്ടിടയനായിരുന്നു മറ്റേയാൾ

ഒരിക്കൽ ആട്ടിൻപറ്റമായിരുന്നതിന്റെ ഓർമ്മയായിരുന്നു അയാൾ

അയാളുടെ ഓരോ വഴികളിലൂടെയും ഒരായിരം
ആട്ടിൻ പറ്റങ്ങൾ തുള്ളിച്ചാടി പോകുന്നു
നല്ല ഇടയനൊന്നുമല്ലാഞ്ഞിട്ടും
ഇടയ്ക്ക് വീണ ഒരാട്ടിൻ കുട്ടിയിൽ തട്ടി നിന്ന് പോയവൻ
കാലു വെന്ത ഒരു മുട്ടനാടിന്റെ ഫോട്ടോസ്റ്റാറ്റ്
ഗർഭിണിയായ ഒരു തള്ളയാടിന്റെ വയറ്റിൽ കിടന്ന് അയാൾ ഉറങ്ങുന്നു

ആകാശത്തൂടെ പറന്ന് പോകുന്ന
ഓരോ കിളികളും തന്റെ കാണാതായ
ആട്ടിൻ കുട്ടികളാണെന്ന് സങ്കടപ്പെടുന്നു
കാക്കകളേയും മൈനകളേയും തത്തകളേയും
പൂത്താങ്കീരികളേയും മാടി മാടി വിളിക്കുന്നു
കിളികളാകട്ടെ വേടനെ കണ്ട പോൽ പേടിച്ച് പറക്കുന്നു
അയാളുടെ കയ്യിലെ വടി ,
നിലത്ത് കുത്തിയ അമ്പാണെന്ന് അവിശ്വസിക്കുന്നു
ആകാശത്തിലെ തടാകങ്ങളിൽ  വീഴല്ലേയെന്ന
അയാളുടെ പ്രാർത്ഥനയെ മേഘങ്ങൾ തടഞ്ഞുവക്കുന്നു

ധർമ്മപുരിയിൽ നിന്നും
ക്യഷ്ണഗിരിയിലേക്കുള്ള വഴിയിൽ
പുളിമരങ്ങൾക്ക് നടുവിൽ
അതാ ഒരാട്ടിൻ പറ്റം

അതാ ഒരാട്ടിടയൻ




വെള്ളിയാഴ്‌ച, ഓഗസ്റ്റ് 23, 2013


മഡുതയിൽ സ്നേഹം


ഭാഷയിൽ ഗവേഷണം നടത്തുന്ന കൂട്ടുകാരിയുണ്ട്
ഒരു ദിവസം വിളിച്ചപ്പോൾ മഡുത ഭാഷയെക്കുറിച്ച് പ്രബന്ധം തയ്യാറാക്കുന്ന തിരക്കിലായിരുന്നു
ഒരു കൗതുകത്തിനു സ്നേഹത്തിനു മുഡുതയിലെന്തെന്ന് ചോദിച്ചു
പാശമെന്നവൾ പറഞ്ഞു
പാശമെന്നാൽ കയറല്ലേയെന്ന് മലയാളത്തിൽ ശങ്കിച്ചപ്പോൾ
തമിഴിലും പാശം ഇഷ്ടമെന്ന് ഗവേഷക
ചുമ്മാതല്ല സ്നേഹവും കയറും ഇടക്കിടെ കണ്ടുമുട്ടുന്നത് 
വരിഞ്ഞുമുറുക്കുന്നത്
തൂങ്ങിയാടുന്നത്

ഞായറാഴ്‌ച, ഓഗസ്റ്റ് 18, 2013


ചിറകുള്ള കുറെ കവിതകൾ


1

പറന്ന് പോകുന്ന ഉത്തരങ്ങൾ 

ബലിച്ചോറുണ്ണുന്ന കാക്കേ,
നീ മരിച്ചാൽ ആരു ബലിയിടും
ആ ഉരുള ആരുണ്ണും

ഉത്തരം
പറന്നു
പറന്നു
പറന്നു പോകുന്നു 


പുള്ള്

ഇലകൾ പൊതിഞ്ഞ മരത്തെ അപ്പാടെ
ഒരു കൂടാക്കി, ലോകത്തെ പുറത്താക്കി
ഒരു പുള്ളിരിക്കുന്നു

എങ്കിലും പുള്ളേ, ഒരു പാട്ടുപാടെന്ന് തോണ്ടുന്നു
കാറ്റിന്റെ വിരലുകൾ

നോക്കി നോക്കി നിൽക്കേ കഷ്ടം തോന്നി
എനിക്കെന്നോട്

3
ഒറ്റയ്ക്കൊരു മൈന

അതാ ഒറ്റയ്ക്കൊരു മൈന

ഒന്ന് പോ മൈനേ
പോയി കൂട്ടുകാരിയേയും കൊണ്ട് വാ
ഒറ്റയ്ക്കൊന്നിനെ കണ്ടാൽ
കൊള്ളില്ലെന്നാണു

ഒന്ന് പോ മനുഷ്യാ
നിങ്ങളും ഒറ്റയ്ക്കല്ലേ

ഒറ്റയ്ക്കൊരു മൈന
ഒറ്റയ്ക്കൊരു മനുഷ്യൻ
ഹാ, ഒറ്റയ്ക്കായതിനെ പറ്റി
നിങ്ങൾക്ക് കവിതയെങ്കിലുമെഴുതാം
വേറെ പണിയുണ്ട്

മൈന പറന്നു പോയി

 
വിമാനം

ഇക്കുറി വിമാനമാണു
അത് ആകാശത്തുകൂടെ
പറന്ന് പറന്ന് പോകുന്നു

അതൊരു പക്ഷിയല്ലല്ലോ
പിന്നെയെന്തിനു സങ്കടം

മരിച്ചുപോയവരുടെ  ചിറകുകൾ
ചേർന്നുണ്ടായതോ വിമാനം

എന്നെയുപേക്ഷിച്ച് പോകുന്നവർ കൂട്ടമായ്
പക്ഷിരൂപം ധരിച്ച്
പറന്ന് പറന്ന് പോകുന്നതോ