തിങ്കളാഴ്‌ച, ജൂലൈ 07, 2014


08-07-2014

ഇന്ന് ഈ ബ്ലോഗിന്റെ ഒൻപതാം പിറന്നാളാണു. കഴിഞ്ഞ എട്ട് വർഷങ്ങൾ എന്നിൽ കവിത നിലനിർത്തുന്നതിൽ ഈയിടം വഹിച്ച പങ്ക് ചെറുതല്ല. ഇതിന്റെ കൂടെ കൂടിയ കൂട്ടുകാരും. 2003ൽ എമിറാത്തിൽ എത്തിയപ്പോൾ കവിത കൈവിട്ടതായി എനിക്ക് തോന്നിയിരുന്നു.
2006 ൽ ഇത് തുടങ്ങും വരെ അതു തുടർന്നു. ഒരു പക്ഷേ ബ്ലോഗ് ഇല്ലായിരുന്നുവെങ്കിൽ എന്റെ കവിത 2003 ൽ നിന്ന് പോകുമായിരുന്നു. ഓർക്കേണ്ട ഒരു പാട് പേരുണ്ട്. ബ്ലോഗിൽ ആദ്യത്തെ കവിതകൾ ടൈപ്പ് ചെയ്ത് തന്ന സമീഹ, ഇടയ്ക്ക് ഇറങ്ങിപ്പോയ ജോനവൻ...കുറെയധികം പേർ. കഴിഞ്ഞ 8 വർഷത്തെ ജീവിതം ഈ പേജുകളിലുണ്ട്. ഇനിയും എഴുതുമോ എന്ന് എനിക്ക് അറിഞ്ഞ് കൂടാ. മലയാളത്തിലെ ആദ്യത്തെ കവിതാ ബ്ലോഗിന്റെ ഒൻപതാം പിറന്നാളിന്റെ അന്ന് ഇതാ ഒരു നീണ്ടകവിത. വയലറ്റിനുള്ള കത്തുകളിൽ നിന്ന് ഒരു ഭാഗമാണിത്.  അഭിപ്രായം പറ്റുമെങ്കിൽ ഇവിടെ തന്നെ എഴുതുക. കൂടെയുണ്ടായിരുന്ന എല്ലാവർക്കും കവിത കൊണ്ട് ഉമ്മ


ഒന്ന്

കഴിഞ്ഞതിന്റെ 
മുൻപത്തെ
ജന്മത്തിൽ 
എന്റെ
മുറപ്പെണ്ണായിരുന്നു 
നീ

ഞാനാണെങ്കിൽ
ഒരു തമിഴ് ഗ്രാമത്തിലെ
ആട്നോട്ടക്കാരനും

അതു
മറന്നത് പോകട്ടെ
അന്നത്തെ
ആ മുക്കുത്തിയെവിടെ ?

**

ഈ ജന്മത്തിൽ
തെരുവിൽ
അലഞ്ഞ്തിരിഞ്ഞ്
നടക്കുകയായിരുന്നു ഞാൻ

മഴവെള്ളമാണു
കുടിച്ചിരുന്നത്
ഇടയ്ക്ക് വെയിലിനെ തൊട്ട് നക്കി

പാദങ്ങൾ
വിണ്ടുകീറിയിരുന്നു
അതിലൂടെ
ജീവജാലങ്ങളുടെ ശേഷിപ്പുകൾ
പൊടി
മണ്ണ്
ഒക്കെ
ശരീരത്തിനകത്ത് കയറി

ചിലപ്പോഴൊക്കെ
വേരുകൾ മുളച്ചു

കഴിഞ്ഞ ജന്മങ്ങൾ
ഓർക്കുമ്പോഴെല്ലാം
ഇലകളും

ആ ഇലകൾ തുന്നി
ഉറുമ്പുകൾ
കൂട് പോലുമുണ്ടാക്കി

സങ്കടമെന്തെന്ന്
മറന്ന് പോയിരുന്നെങ്കിലും
അത് പോലൊന്ന്
ഇടയ്ക്കിടെ
വന്ന് കണ്ണിൽ മുട്ടി

ഒരിക്കൽ
കണ്ണീരിനാൽ
മുഖം നനഞ്ഞു
ചുണ്ടുകളിൽ
കഴുത്തിൽ
പൊക്കിളിൽ
ഗുഹ്യഭാഗത്തെ
രോമങ്ങളിൽ
ലിംഗത്തിൽ
ഒക്കെ ഒക്കെ
അത് നിറഞ്ഞു

നനഞ്ഞു വിറച്ചു

ഇയ്യോബിനെപ്പോലെയും
അല്ലാതെയും ഞാൻ കരഞ്ഞു

ആകാശത്ത് നിന്ന്
ഒരു 
അശരീരി പോലെ
നിന്റെ ശബ്ദം കേട്ടു

എന്റെ മുഖം
പ്രകാശമാനമായി

നീയോടി വന്ന്
എന്നെ കെട്ടിപ്പിടിച്ചു
കണ്ണീരുകൊണ്ടും
മുലപ്പാൽ കൊണ്ടും
നീയെന്നെ കുളിപ്പിച്ചു
മുടിയിഴകൾ കൊണ്ട്
തോർത്തി
ഇളം ചൂടുള്ള
ഒരു തുടം
മുലപ്പാൽ
കുടിക്കാൻ തന്നു

സുഖമുള്ള
ആലസ്യത്തിൽ
ഞാൻ നിന്നിൽ കിടന്ന് ഉറങ്ങി

ആ ഉറക്കത്തിൽ
കഴിഞ്ഞ് പോയ
ഒരു ജന്മത്തിലെ
ഒന്നൊഴികെ
എന്റെ എല്ലാ
അവതാരങ്ങളും 
മുന്നിൽ വന്നു

ഞാനവരെ
പേരു ചോല്ലി വിളിച്ചു
അവരൊക്കെ
ആഹ്ലാദത്താൽ വീർപ്പ് മുട്ടി
ഓരോരോ ജന്മങ്ങളിലെ
പാട്ടുകൾ പാടി
ഞാനവരോടൊപ്പം
മതി വരെ ന്യത്തം ചെയ്തു

ആ ഒരു ജന്മത്തിലെ
ആ എന്നെ ഓർത്ത്
എനിക്ക് എന്തോ പോലായി
സങ്കടം വന്നു
സിഗരറ്റു വലിച്ചു
വലിച്ച് കൂട്ടി

നിറുത്താതെ
ചുമച്ചപ്പോൾ
നീയെന്റെ നെഞ്ച് തടവി
നിന്റെ മുലകളിൽ മുട്ടിയ
എന്റെ തലമുടികൾ എണീറ്റ് നിന്ന്

തലമുടികൾ
മുലകുടിക്കുന്ന ഒരു ചിത്രം കണ്ട്
എനിക്ക് ചിരിപൊട്ടി

എണീറ്റപ്പോൾ
നീയെനിക്ക്
നൂറു സിംഹാസനങ്ങൾ തന്നു

ഒരു  കൊച്ചുകുട്ടിയെ പോലെ
അതിലൊക്കെ ഞാൻ ഇരുന്നു
ചിലത് മണത്ത് നോക്കി
ചിലതിൽ അമർത്തി ഇരുന്നു
ചിലതിൽ കിടക്കുക പോലും ചെയ്തു

നൂറും സിംഹാസനങ്ങൾ നിറച്ച
നിന്റെ രാജധാനിയിൽ
പാർക്കിൽ അകപ്പെട്ട
ഒരു കുട്ടിയെപ്പോലെ
ഞാൻ തകർത്തു

അതിനിടയിൽ
ഏതോ വിളംബരം കേട്ട്
നീ പുറത്തേക്ക് പോയി

പിന്നെ
ഒരിക്കലും
നീ വന്നില്ല
ഈ നൂറു സിംഹാസനങ്ങൾ
എനിക്ക് വേണ്ട
അത് എന്റേതല്ല

ഞാൻ വന്നത്
മണ്ണിൽ നിന്നാണു

ഞാൻ
അവിടേക്ക് തന്നെ
പോകുന്നു

എന്നെങ്കിലും
നീ അവിടെ
വരുമ്പോൾ
കാണാം

**

പരസ്പ്പരം
നുകർന്നപ്പോൾ
നാം
ഒരു  സീൽക്കാരം കേട്ടു
ഒന്നല്ല
ഒന്നിലധികം

ഉഗ്രവിഷമുള്ള
പാമ്പുകളെ
മനുഷ്യർ
അരക്കെട്ടിൽ വളർത്തുന്നു

പ്രേമിക്കുമ്പോൾ മാത്രം
നാം
അതിന്റെ
ശബ്ദം കേൾക്കുന്നു

അകന്നിരിക്കുമ്പോൾ
അത്
സീൽക്കാരമായി വളരുന്നു

എനിക്ക്
നിന്റെ
കൊത്തേറ്റ് തന്നെ മരിക്കണം


രണ്ട്

ഇന്നലെ
നിന്നെ ഓർത്തോർത്ത്
ഉറങ്ങിപ്പോയി

കണ്ണട വച്ച നിന്റെ മുഖം
ഓർത്തെടുക്കുന്നത്
ചില്ലറപ്പണിയല്ലെന്ന്
മനസ്സ് പറഞ്ഞിരുന്നു

തച്ചിനു പണിത് തളർന്ന
അതിനോട്
എനിക്ക്പാവവും
തോന്നിയിരുന്നു

ഇന്ന് എണീറ്റപ്പോൾ
ഇന്നലെ അതുണ്ടാക്കി വച്ച
നിന്നെ കാണാനില്ല

നീ ഇപ്പോൾ എവിടെയാണു
എന്തെടുക്കുകയാണു

ഏതെങ്കിലും ഒരു ജന്മത്തിൽ
ഒരു പ്രഭാതത്തിൽ
ഒരു പുൽപ്പായയിൽ
നമ്മൾ
ഒരുമിച്ച് ഉണരുമോ

അപ്പോൾ
മുറ്റത്ത്
എത്ര മൈനകൾ ഉണ്ടാകും

അതിലൊന്ന്
ദാ
ഇപ്പോൾ എന്റെ മുറ്റത്ത്
എന്തോ പരതി നടക്കുന്നു

ഞാനതിനു അടുത്ത
ജന്മത്തിലേക്കുള്ള
വഴി പറഞ്ഞ് കൊടുക്കട്ടെ

**

എനിക്കായിരത്തിഒന്ന്
രഹസ്യങ്ങളുണ്ട്

ഭൂമിയുമായിട്ടുള്ള
ജാരബന്ധമാണു
അതിലൊന്ന്

വിധവയായ
മണ്ണിന്റെ
ചെരിഞ്ഞുള്ള
കിടപ്പ് കണ്ടാൽ
നീയതിൽ
തെറ്റുപറയില്ല

അതിന്റെ തുടയിടുക്കിൽ
ഒളിച്ചിരിക്കുമ്പോൾ
ഞാൻ ഗർഭപാത്രത്തിലേത് പോലെ
സുരക്ഷിതനാണു
ജന്മസഹജമായ
പേടിയിൽ നിന്ന്
ഞാനൊഴിഞ്ഞ് നിന്നിട്ടുണ്ടെങ്കിൽ
ആ നിമിഷങ്ങളിൽ
മാത്രമാണു

പുഴക്കര പോലെയാണു
അതിന്റെ ചുണ്ടുകൾ
പല്ലുകൾ അണക്കെട്ടുകൾ

ഞാനതിന്റെ വായിൽ
നീന്തിത്തുടിച്ചിട്ടുണ്ട്

അതിന്റെ കുന്നുകളിൽ
കയറിയിറങ്ങുമ്പോൾ
ഞാൻ കൊച്ച്കുഞ്ഞാകും
ഇടിച്ച് നിരത്തുമ്പോൾ
അതിന്റെയൊരു കള്ളക്കരച്ചിലുണ്ട്

കാന്താരി പോലെ
അതിന്റെ മുലക്കണ്ണുകൾ

മണ്ണിന്റെ കണ്ണുകൾ
പോലെ
എന്നെ നെറുക തൊട്ട്
കാൽ വിരൽ വരെ
എരിയിച്ച
മറ്റൊന്നുമില്ല

നിനക്ക് സങ്കടമാകണ്ട
ഇത് എന്റെ
ആയിരത്തിഒന്ന്
രഹസ്യങ്ങളിൽ ഒന്ന്
മാത്രമാണു

അതിന്റെ
അടിവയറ്റിൽ
ആയിരക്കണക്കിനു
താഴ്വാരങ്ങളുണ്ട്

മരുഭൂമികൾ
മരുപ്പച്ചകൾ
സമതലങ്ങൾ
മുളക്കൂട്ടങ്ങൾ പാടുന്ന
ഇടവഴികൾ

ഇടക്കിടെ വഴിതെറ്റുന്ന
നിഴൽ പ്രദേശങ്ങൾ

അവിടെ
ഒരിടത്ത്
ഒരൊറ്റപ്പനയുണ്ട്
അതിന്റെ
തുഞ്ചത്ത് ഇരുന്ന്
ഒരു ദിവസം
ഞാനുറങ്ങിപ്പോയിട്ടുണ്ട്
പിറ്റേന്ന്
എന്നും വരാറുള്ള
ഒരുപ്പനാണു
എന്നെ
കൊത്തിയുണർത്തിയത്

ഇന്നലെയും
ഞാനാ മണ്ണിൽ
ഒളിച്ച് കടന്നു

പൊടുന്നനെ
എന്റെ ലിംഗം
കലപ്പയായി

ആഴത്തിൽ
ആഴത്തിൽ
ഞാനുഴുതുമറിച്ചു
വിതയ്ക്കൂ
വിതയ്ക്കൂ
എന്ന് അതിന്റെ കരച്ചിൽ

ഹൊ
ഞാനില്ലാതെയായി

നിനക്കറിയുമോ
ഭൂമിയിലെ
മരങ്ങളിൽ
ചിലത്
എന്റെ മക്കളാണു

**
ഡാ,
ഈ ഭൂമിക്ക്
രണ്ട് മുഖങ്ങളുണ്ട്
ഒന്ന് നനഞ്ഞതു
മറ്റേത് കടുത്തതും

നനഞ്ഞ മുഖത്തിനു
ഒരു ഉമ്മ കൊടുത്താൽ
മറ്റേത് കൂടുതൽ കടുക്കും
കടുത്ത മുഖത്തിൽ
മുഖമമർത്തിയാൽ
മറ്റേത്
കൂടുതൽ നനയും

ഇതിനു
രണ്ടിനുമിടയിൽ
ഒരു തുറമുഖമുണ്ട്

മരിക്കാത്തവരുടെ
ആത്മാക്കൾ
കാറ്റുകൊള്ളാൻ വരുന്നതവിടെയാണു

പതിനേഴാമത്തെ
ജന്മത്തിൽ
എനിക്കവിടെ
ഒരു ഔട്ട്ഹൗസുണ്ടായിരുന്നു
ചാണകം മെഴുകിയ തറയുള്ളത്

ആ ഔട്ട് ഹൗസിൽ
നൂറ്റിരണ്ട്
പൂച്ചക്കുഞ്ഞുങ്ങൾ
ഉണ്ടായിരുന്നു

അതിലൊന്ന്
വഴി തെറ്റി
ഒരിക്കൽ
ഭൂമിയുടെ
നനഞ്ഞ മുഖത്തെത്തി
അതിൽ മറ്റൊന്ന്
ഭൂമിയുടെ
കടുത്ത മുഖത്തെത്തി

ഇരുവരെയും
തിരിച്ചെടുക്കാനെത്തിയ
എന്റെ വേലക്കാരനെ
ഭൂമിയുടെ
പാമ്പുകൾ കൊത്തി

മൂന്ന് മക്കളും
മുക്കുത്തിയിട്ട ഭാര്യയും ഉള്ള
അയാളുടെ ശവം
ഞാനാണു
കടലിൽ സംസ്ക്കരിച്ചത്

ഡാ,
വരൂ,
ഈ തുറമുഖത്തേക്ക്
മരിക്കാത്തവരുടെ
ആത്മാക്കൾക്കൊപ്പം
ആ നൂറ്റിരണ്ട്
പൂച്ചകൾ
കരച്ചിലോട്
കരച്ചിലാണു

എന്തോ
പതിവ് പോലെ
എനിക്ക് കരയാനുമാകുന്നില്ല

ഭൂമിയുടെ
രണ്ട് മുഖങ്ങൾ
ചേർന്ന
ഒരു സമതലം പോലെ
ഇപ്പോൾ
നെഞ്ച്

നല്ല കനമുണ്ടതിനു

മൂന്ന്

ഒരു ദിവസം
മുറ്റത്തെ ഏറ്റവും വെടിപ്പായ മൂലയിൽ
ചാണകം കൊണ്ട് ഞാൻ തറ മെഴുകും

അതിൽ 
അരിപ്പൊടി കൊണ്ട്
നിന്നെ വരയ്ക്കും

ചിലപ്പോൾ തിടുക്കത്താൽ
ചിലതൊക്കെ വരയാൻ
ഞാൻ വിട്ടുപോകും

ഉറപ്പായും
കടിക്കാൻ ഒരു കാൽവിരൽ
വഞ്ചി കണക്കെ ഉലയുന്ന നിന്റെ മുടി
അത് തീർച്ച

പിന്നെ പിന്നെ
നിറപറകളിൽ പകർന്ന നെല്ലുകൊണ്ട്
നിന്റെ മുലകൾ

അതിന്റെ
ചെരുവുകളിൽ
ഒരു കുഞ്ഞുവാവയായി
എനിക്ക് കിടന്നുറങ്ങണം

മുലപ്പാൽ ഒഴുകുന്ന
ഒരു നദി സ്വപ്നം കണ്ട്

**


എവിടെയോ നീ പെയ്യുന്നു

അല്ലെങ്കിൽ
എന്തിനാണു
ഞാനിങ്ങനെ
തണുത്ത് വിറയ്ക്കുന്നത്

**

മരിച്ചവരെ
കുളിപ്പിക്കുന്ന
സൂക്ഷ്മതയോടെയാണു
ഞാനെന്നും
കുളിമുറിയിൽ കയറുക
ഒരു ശവമഞ്ചത്തിൽ
അടച്ചാലെന്ന പോലെ
അത്രമേൽ
ലോകത്തെ പുറത്താക്കി
കതക് ഭദ്രമായി  അടച്ച്

അതിനിടയിൽ
ആത്മാഹുതി ചെയ്ത
ഒരു പല്ലി
മരിച്ചവനോട്
ഐക്യദാർഡ്യം
പ്രഖ്യാപിക്കാനും മതി

ഏതെങ്കിലും
ഒരു ജന്മത്തിലെ
ഒരോർമ്മയെ
ഒരു മനുഷ്യൻ
മുറിച്ച് കളയും പോലെയാണു
ഒരു പല്ലി
അതിന്റെ വാൽ
വഴിയിൽ
ഉപേക്ഷിക്കുന്നത്
പിടയ്ക്കുന്ന
ആ വാൽ
ആ പല്ലിയെ
എത്ര ആകുലനാക്കും
എന്നൊന്നും
പറയാൻ
എനിക്കറിഞ്ഞുകൂടാ

ഇരുപത്തിയെട്ടാമത്തെ
ജന്മത്തിൽ
എനിക്കൊരു
കൂട്ടുകാരിയുണ്ടായിരുന്നു
അവൾക്ക്
രണ്ട് പെൺകുട്ടികളും
ഒരാൺകുട്ടിയുമുണ്ടായിരുന്നു
അതിനു മുൻപത്തെ
ജന്മത്തിൽ
അവർ
എന്റെ മക്കളായിരുന്നു

ഇരുപത്തിയേഴാമത്തെ
ജന്മത്തിൽ
അതിരപ്പിള്ളിയിൽ
പോയപ്പോൾ
കാൽ വഴുതി
കയത്തിലേക്ക് പോയ
ആ 
മൂന്ന് മക്കളെ
തിരിച്ചെടുക്കാൻ കൂടിയായിരുന്നു
ഇരുപത്തിയെട്ടാമത്തെ
ജന്മത്തിൽ
ഞാനവളെ കണ്ടത്

അല്ല
ഇരുപത്തിയേഴിൽ
അവൾ
എന്റെ
ആരുമായിരുന്നില്ല
അവൾ
ആ മക്കളുടെ
അമ്മയുമായിരുന്നില്ല
ഇരുപത്തിയേഴാം
ജന്മത്തിലാകട്ടെ
അവൾ
വിശുദ്ധ അസീസിയുടെ
മഠത്തിലെ
ഒരു കന്യാസ്ത്രീയായിരുന്നു

ആ ജന്മത്തിൽ
അവൾ
ചുരത്തിയ
മുലപ്പാലിന്റെ കറ
ഇരുപത്തിയെട്ടാമത്തെ
ജന്മത്തിലെ
ഉടുപ്പുകളിലും
ഉണ്ടായിരുന്നുവെന്നത് നേരു

എന്റെ കണ്ണീർ
ഒപ്പുമ്പോഴൊക്കെ
കുതിർന്ന
ആ മുലപ്പാലിന്റെ
കറ
ഞാൻ
രുചിച്ചിട്ടുണ്ട്

ഒരിക്കൽ
അലൈറ എന്ന
നഗരത്തിലേക്ക്
കാറോടിക്കുകയായിരുന്നു
ഞങ്ങൾ

സന്ധ്യയായപ്പോൾ
ഞങ്ങൾ
കണ്ടൽക്കാടുകൾ
മുറ്റിയ
ഒരു കടൽക്കരയിലെത്തി
പറവകൾ
അവരുടെ
വീടുകളിലേക്ക്
തിരിച്ച് പറക്കാൻ
തുടങ്ങിയിരുന്നു
ചുവപ്പ് കലർന്ന
സൂര്യന്റെ രശ്മികൾ
അവളുടെ കണ്ണുകളിലും
ചുണ്ടുകളിലും
പറ്റിപ്പിടിച്ചിരുന്നു

അവളുടെ മുഖമപ്പോൾ
കന്യകാമറിയത്തെപ്പോലെ
തിളങ്ങി

ലോകമുണ്ടെന്ന്
ഓർക്കാതെ
ഞാനവളുടെ നെറുകയിൽ
ഉമ്മ വച്ചു

അപ്പോൾ
ഇരുപത്തി ഏഴാം
ജന്മത്തിലെ
എന്റെ മക്കൾ
അതെ
രണ്ട് പെൺകുട്ടികളും
ഒരാൺകുട്ടിയും
ഇരുപത്തിയെട്ടാം ജന്മത്തിലെ
അവളുടെ മക്കൾ
അതെ
രണ്ട് പെൺകുട്ടികളും
ഒരാൺകുട്ടിയും
ഞങ്ങളെ വിട്ട്
ഓടിപ്പോയി

ആ സന്ധ്യയിൽ
ഞങ്ങളൊറ്റയ്ക്കായി

അതെ
ഞങ്ങൾക്ക്
ആരുമില്ലാതായി

ഞങ്ങൾ
ആരുമല്ലാതായി

നാലു

ആരുമില്ലെങ്കിലും
എന്നെയുപേക്ഷിക്കാതിരിക്കുന്ന
പൂത്താങ്കീരികളെക്കുറിച്ച്
നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ

അവരാണു ഇന്ന്
വിളിച്ചുണർത്തിയത്

ഇന്നെന്തോ, എന്റെ
കഴിഞ്ഞ എല്ലാ
ജന്മത്തിലെയും
പേരുകൾ
ചൊല്ലിവിളിച്ചാണു
അവരെന്നെ 
ഉണർത്തിയത്

അവയൊക്കെ
ഞാൻ തന്നെ
മറന്നു പോയിരുന്നു

ഒമ്പതാമത്തെ
ജന്മത്തിൽ
ഷണ്മുഖൻ എന്നായിരുന്നു
എന്റെ പേരു
അന്ന് നിന്റെ പേരു
ലാറ എന്നായിരുന്നു

പോർച്ചുഗീസിൽ നിന്ന്
ഫോർട്ട്കൊച്ചിയിലും
പറവൂരും
പാലിയത്തും വന്ന
പറങ്കിയായ
ഒരു കപ്പിത്താന്റെ
മകളായിരുന്നു നീ

തുറമുഖത്ത്
കപ്പലുകളുടെ
എണ്ണമെടുക്കുന്ന
പണിയായിരുന്നു
എനിക്കന്ന്

ഒരിക്കൽ
അപ്പന്റെ കൂടെ
കൊച്ചി കാണാൻ
വന്നതായിരുന്നു നീ

നീ വന്ന
കപ്പൽ
തുറമുഖത്തെത്തും  
മുൻപ്
കടൽകാക്കകൾ
ആനന്ദോത്സവം
തുടങ്ങി
വെള്ളത്തിനു മുകളിൽ
തലങ്ങും വിലങ്ങും
നിറഞ്ഞ് പറന്ന്
അവർ
പന്തലുണ്ടാക്കി
അതിലൊരു 
കടൽകാക്ക
മലന്ന് പറന്ന്
കുട്ടികളെ
വിസ്മയിപ്പിച്ചു

പരൽ മീനുകൾ
ജലോത്സവം നടത്തി

അന്ന് ആ
പരൽ മീനുകളുടെ
ന്യത്തം കണ്ട
ഒരു പൊന്മാൻ
ആഹ്ളാദത്തിന്റെ
ആകാശത്ത്
പിന്നെയും
പിന്നെയും
മുങ്ങിപ്പൊങ്ങി

ഒരു കപ്പലിൽ നിന്നും
വീണ 
ഒരു നെൽക്കതിർ
കുനിഞ്ഞെടുത്ത്
തിരിഞ്ഞു നോക്കുമ്പോൾ
ദൂരെ ദൂരെ നിന്ന്
നീയുള്ള കപ്പൽ വന്നു

രണ്ടാം നിലയുടെ
അഞ്ചാമത്തെ
കിളിവാതിലിൽ
നിന്റെ മുഖം

ലാറ
അന്ന് നീ
കാതിലണിഞ്ഞിരുൻന
തോടയുടെ തിളക്കം
ഇന്നുമെന്റെ 
കണ്ണുകളിലുണ്ട്

ലാറ
ഒമ്പതാമത്തെ
ജന്മത്തിലെ
എന്നെയും നിന്നെയും 
കാണാൻ തോന്നുന്നു

എനിക്ക്
സങ്കടം വരുന്നു

**

ഒരു ജന്മത്തിൽ
ഒരു സന്ധ്യക്ക്
ഒരു പുഴക്കരയിൽ
നാം ഇരിക്കുകയായിരുന്നു

പതിവുപോലെ
ഞാൻ
നിന്റെ
മടിയിൽ കിടന്നു

നീ
എന്റെ
നെറ്റിയിൽ
നിനക്കിത് വരെ കിട്ടാത്ത
ഒരു കണക്കിലെ
സംഖ്യകൾ
എഴുതുകയായിരുന്നു

എന്റെ
നെറ്റിയിൽ
കടത്തിന്റെയും
കടപ്പാടുകളുടെയും
കണക്കുകൾ
കുന്ന് കൂടി

എനിക്ക്
നല്ല ഭാരം തോന്നി

നിന്റെ
കൈവിരലുകൾക്കായി
ദാഹിച്ച
എന്റെ നെറ്റി
വിയർത്തു

ഭാരം കൂടികൂടിവന്നു

ഞാൻ
മയക്കത്തിലെന്ന പോലെ
എഴുന്നേറ്റു
പുഴയിലേക്കിറങ്ങി

അവിടെയും
ഒരു നീയുണ്ടായിരുന്നു

ആഹ്ലാദത്താൽ
ഞാൻ ഒരു
മീനേപ്പോലെ
നീന്തിത്തുടിച്ചു

നമ്മൾ
രണ്ടു മീനുകളായി
വേറെ
ഒരു  ജന്മത്തിന്റെ
കരയിലേക്ക്
നീന്തി

വലകളും
ചൂണ്ടകളും
ഒറ്റലുകളും
നമ്മൾ കടന്നു

ദാ
അവിടെയെത്തി

നമ്മൾ
വെയിലത്ത് കയറിക്കിടന്നു

പതിവു പോലെ
ഞാൻ നിന്റെ
മടിയിൽ കിടന്നു

അവിടെ കിടന്ന്
നമ്മൾ
ഉണങ്ങിപ്പോയി

ഉണക്കമീനുകളായി
നാം
പിന്നെയും
വേറെ
ഒരു ജന്മത്തിലേക്ക്
പോവുകയാണു

എനിക്ക്
ചാണകം മെഴുകിയ
ഒരു വീട്ടിൽ
നന്നായി പഠിക്കുന്ന
ആ കുട്ടിയുള്ള വീട്ടിൽ
ഒരു രാവിലെ
ചമ്മന്തിയാകണം

അവൻ
പെരുക്കപ്പട്ടിക
ചൊല്ലുന്ന നാവിൽ
എരിയണം

നിനക്കോ ?

**

പ്രളയം വരും

ഒരു തോണിയിൽ
ഞാനും നീയും
ഭൂമിയിൽ അവശേഷിക്കുന്ന
മുത്തങ്ങാപ്പുല്ലുകളും കയറും

അകലെ
അകലെ
അകലെ
ഒരു  ദ്വീപിൽ
നമ്മൾ അടിയും

അവിടമാകെ
മുത്തങ്ങാപ്പുല്ലുകൾ
നിറയും

വിശക്കുമ്പോൾ
നീ മുത്തങ്ങാപ്പുല്ലുകൾ കൊണ്ട്
തോരനുണ്ടാക്കും
ഉണങ്ങിയ മുത്തങ്ങാപ്പുല്ലുകളിൽ
നമ്മൾ കിടന്നുറങ്ങും
അതിന്റെ
വേരുകൾ കൊണ്ട്
പല്ലു തേക്കും
മുത്തങ്ങാപ്പുല്ലുകൾ കൊണ്ട്
നിനക്ക്
ഞാൻ ഒരു
പച്ച ഉടുപ്പ് തുന്നും
അതിലൂടെ
നിന്റെ മുലക്കണ്ണുകൾ
ആകാശത്തെ നോക്കും

അടിവയർ
ഭൂമിയെ
കാൽപ്പാദങ്ങൾ
കടലിനെ

ഹായ്

ഞാൻ
നീ
മുത്തങ്ങാപ്പുല്ലുകളുടെ
ഉദ്യാനം

അഞ്ച്

സൂര്യനു പോലും പ്രവേശനമില്ലാത്ത
ഒരു കാടുണ്ട്
ജനിക്കുന്നതിനു മുന്നേ
ഞാനത് കണ്ടുവച്ചതാണു

നീ വരുമെന്ന്
എനിക്കറിയാമായിരുന്നു

അത് കൊണ്ടാണു
കൊള്ളിയിലയുടെ
തണ്ട് കൊണ്ട്
കുട്ടിക്കാലത്ത് ഉണ്ടാക്കിയ ആ മാല
ഇന്നോളം 
കാത്ത് വച്ചത്

ആ കാട്ടിനുള്ളിലെ
അമ്പലത്തിൽ വച്ച്
അതെനിക്ക്
നിന്റെ കഴുത്തിലണിയണം
(നിന്റെ കഴുത്ത് ഒരു ദിവസം
എനിക്ക് വീട്ടിൽ കൊണ്ട് പോകാൻ
തരുമോ എന്ന് ചോദിക്കാൻ
എന്നും മറക്കും.
ഇനി കാണുമ്പോൾ ആകട്ടെ)

പൊന്നിൽ പണിത താലിയുടെ
ഭാരത്തെക്കുറിച്ച്
നിന്നോട്
ഞാൻ 
പറഞ്ഞ്
തരേണ്ടതില്ലല്ലോ

എനിക്ക്
നെഞ്ച് കനക്കുന്നു

**


പൊരിവേനലിൽ മഴ പെയ്യുന്നത് കൊള്ളാം
കവിത എഴുതുന്നവർക്ക്

പൊരിവേനലിൽ മഴ പെയ്യുന്നത് കൊള്ളാം
പറമ്പ് നിറയെ ചെടികൾ നനയ്ക്കാൻ ഉള്ളവർക്ക്

പൊരിവേനലിൽ മഴ പെയ്യുന്നത് കൊള്ളാം
ചോരാത്ത വീടും  നടുമുറ്റവുമുള്ളവർക്ക്

പൊരിവേനലിൽ മഴ പെയ്യുന്നത് കൊള്ളാം
ബസ്സിന്റെ ജനാലയ്ക്കരികിലിരുന്നു കാണാൻ സ്വപ്നങ്ങൾ ഉള്ളവർക്ക്

പൊരിവേനലിൽ മഴ പെയ്യുന്നത് കൊള്ളാം
ഇളംചൂടുള്ള ഉടുപ്പുകൾ ഉള്ളവർക്ക്

ഈ മഴയൊന്നും
എനിക്കുള്ളതല്ല
മഴ എന്റെ ആരുമല്ല
എനിക്ക് കവിതയെ അറിയില്ല
എനിക്ക് നനയ്ക്കാൻ മരക്കുഞ്ഞുങ്ങളില്ല
എനിക്ക് വീടില്ല
നടുമുറ്റവുമില്ല
കീറാത്ത ഉടുപ്പുകളില്ല

അല്ല
ഈ മഴ എന്റേതല്ല

എനിക്ക് വെള്ളം ചേർക്കാത്ത വെയിൽ വേണം
എനിക്ക്
പൊരിവെയിലും
വേനലുമാകണം

**

എല്ലാ കിളികളും
അവരവരുടെ
കൂടുകളിലേക്ക്
മടങ്ങിപ്പോകുന്ന
സന്ധ്യയാണിത്

ഞാന്‍
എവിടേക്കാണു പോവുക

ഞാന്‍ കൂടു വച്ച
മരങ്ങള്‍ മാത്രം തിരഞ്ഞ്
മരം വെട്ടുകാര്‍
വെട്ടി മാറ്റിയിരിക്കുന്നു

എനിക്ക്
കൂടുകളിലേക്ക്
മടങ്ങണമെന്നില്ല
ഈ സന്ധ്യയെ നേരിടണമെന്ന് മാത്രം

സന്ധ്യ ഒരു വലിയ പക്ഷിക്കൂടാണു
എല്ലാ കിളികളേയും
ഉള്ളിലാക്കുന്ന കൂട്

എനിക്കതില്‍ അടയിരിക്കുക വയ്യ

ആറു

എഴുതിക്കഴിഞ്ഞ്
എക്സാമിനറെ ഏൽപ്പിച്ച
പരീക്ഷപ്പേപ്പർ പോലെയാണു
ഭൂതകാലം

വെട്ടിത്തിരുത്താനാവാത്ത
നിസ്സഹായതയാണു
ഓർമ്മ

നീ എന്ത്
കരുതിയാലും
എനിക്കൊന്നും
ചെയ്യാനില്ല

കലക്കവെള്ളങ്ങൾക്കിടയിൽ
ഒരു പാട് നിരങ്ങിയ കല്ലാണു ഞാൻ

നിനക്കത്
വെള്ളാരംകല്ലായ് തോന്നാം

സൂക്ഷിക്കണം

നിനക്ക് മുറിഞ്ഞാൽ
എനിക്ക്
വേദനിക്കും

**

കൗമാരത്തിലെ
യൗവ്വനാരംഭത്തിലെ
പ്രേമത്തെ പോലെ ഒന്ന്
ഇനിയെന്നിൽ
ഉണ്ടാകില്ലെന്ന്
എനിക്കറിയാം

എന്നെ മാറ്റിയെഴുതിയ
ആ കാറ്റ്
ആ മിന്നൽ
ആ മഴ
ഒന്നും ഒന്നും
ആവർത്തിക്കില്ലായിരിക്കും
അല്ലെങ്കിൽ തന്നെ
എന്നെ മാറ്റി മാറ്റിയെഴുതി
ഞാൻ മടുത്തിരിക്കുന്നു

എന്നിട്ടും
നിന്നോട് മിണ്ടുമ്പോൾ
ആ കാറ്റ്
ആ മിന്നൽ
ആ മഴ

എനിക്ക് വയ്യ
ഞാനും നിന്നെപ്പോലെ
കണ്ണടച്ച് ഇരുട്ടാക്കുകയാണു

എന്നാലും
കണ്ണടച്ച്
നിന്റെ മുലകൾ കുടിക്കുന്ന
തുടകൾക്കിടയിൽ ഒളിക്കുന്ന
അടിവയറ്റിൽ
രോമങ്ങൾ കൊണ്ട് ഉരസുന്ന
ഒരു പൂച്ച
ഇവിടെയൊക്കെ
പമ്മിപമ്മി നടക്കുന്നു

പോ പൂച്ചേ
പോ പൂച്ചേയെന്ന്
ഞാൻ മനസ്സില്ലാ മനസ്സോടെ പറയുന്നു

അത് കേൾക്കുന്നേയില്ല

**

ഒരു കാര്യം ചെയ്യാം
ഈ ജന്മത്തിൽ
നമുക്ക് പരസ്പ്പരം
വച്ച് മാറാം

നിന്റെ കുപ്പിവളകൾ
കിലുക്കി
പാദസരമണിഞ്ഞ്
അരഞ്ഞാണം കെട്ടി
മുക്കുത്തിയും
കമ്മലുമിട്ട്
ഞാൻ നീയാവാം

ഈ ജന്മത്തിലെ
ഒരു രാത്രിയിൽ
നിന്നിൽ നിന്ന്
എനിക്ക് ഗർഭം ധരിക്കണം

ഹാ
നിന്റെ രേതസിന്റെ മണം
എന്നെ
ഇപ്പോൾ തന്നെ
മത്തു പിടിപ്പിക്കുന്നു
എന്റെ അടിവയറു നിറയുന്നു
നിന്നെ മുഴുവനായി
ഞാൻ
എന്റെ
ഉള്ളിൽ ഒളിപ്പിക്കും

വെറുതെയൊന്നും വേണ്ട പൊന്നേ
അടുത്ത ജന്മത്തിലോ
പറ്റിയില്ലെങ്കിൽ
പിന്നത്തെ
ജന്മത്തിലോ
തിരികെ തന്നേക്കാം

നീ പാകിയ വിത്തുകൾ
ഒഴികെ എല്ലാം

അത്
ഞാൻ
വരുന്ന
എല്ലാ ജന്മങ്ങളിലേക്കും
കരുതി വയ്ക്കും

തീർച്ച

ഏഴ്

ചിലപ്പോൾ
ഇന്ന് മഴ പെയ്യും
മേഘങ്ങളുടേത്
ഒരു തരം ഒഴുകുന്ന
ഇടപാടായതിനാൽ
ഉറപ്പ് പറയുന്നതെങ്ങനെ

ചിലപ്പോൾ
മഴ
പെയ്തേക്കും
ഇടിമിന്നൽ ഉറപ്പ്

പേടിക്കുകയോ
കൂടെ കരയുകയോ
അരുത്

ഒരു ജന്മത്തിലെ
എന്നെ
നീ
നോക്കി നിൽക്കുകയാണെന്ന്
കരുതിയാൽ മതി

ആ ജന്മത്തിലെ
കാക്കകൾ
ഇന്നലെ സന്ധ്യക്ക്
എന്നെ കാണാൻ
വന്നിരുന്നു
എന്ന് കരുതിയാൽ
മതി

അതിലെ ഒരു കാക്ക
എന്റെ ഈ ജന്മത്തിലും
കൂടുകൂട്ടി
എന്ന്
കരുതിയാൽ
മതി

**

ഭൂമിയില്‍
ശബ്ദവും
വെളിച്ചവും
ഉണ്ടാകുന്നതിനു മുന്പ്ന
നീയുണ്ടായിരുന്നു

ഞാനുണ്ടായിരുന്നില്ല

എന്തിനാണു
2 നീയെന്ന്
ദൈവം
വിചാരിച്ചു കാണും  

**

ഇന്നലെ നാം
മിണ്ടുമ്പോൾ
നമ്മേക്കാൾ മിണ്ടിയത്
കിളികളാണു

എന്തൊരു കരച്ചിലായിരുന്നു അവ

അവർക്ക്
നമ്മേക്കാൾ
നമ്മെ
അറിയാമെന്ന് തോന്നുന്നു

എട്ട്

ചില ദിവസങ്ങളിൽ
പാദസരം കണക്കെ
പൊട്ടിപ്പൊട്ടി ചിരിക്കുകയും
ചില ദിവസങ്ങളിൽ
മഴക്കാറുള്ള ദിവസത്തെ പോലെ
ഇരുളുകയും ചെയ്യുന്ന
പെൺകുട്ടിയെക്കുറിച്ച്
പറയുകയായിരുന്നു നീ

കാത് കൂർപ്പിച്ച്
അവളെ ഉള്ളിൽ വരയ്ക്കുമ്പോൾ
അതാ ഓഫീസിന്റെ ചുമരിൽ
ഒരു പ്രാവ് ഒറ്റയ്ക്കിരുന്നു കുറുകുന്നു

ഞാൻ വെയിലത്ത് നിന്ന്
നിന്നെ കേൾക്കുകയാണു
നിന്നിലൂടെ
അവളെ കേൾക്കുകയാണു
ഇടയ്ക്കിടെ
നീയും അവളും മാറിപ്പോകുന്നു
കുപ്പിവള പോലെ ചിരിക്കുന്ന നീയുണ്ട്
പൊട്ടിയ വള കണക്കെ
മിണ്ടാതിരിക്കുന്ന നീയുണ്ട്
പലതരത്തിലുള്ള നീയുണ്ട്

സ്നേഹിക്കുമ്പോഴാണു
നാം ഒറ്റയ്ക്കാവുന്നത്

ഞാൻ നിന്നിട്ടുണ്ട്

വെയിലിൽ
മഴയിൽ
ഇരുളിൽ
മരുഭൂമിയിൽ
നടുറോട്ടിൽ
കൊടുംങ്കാട്ടിൽ
കടലിൽ
കൈത്തോട്ടിൽ

ഒറ്റയ്ക്ക്
ഒറ്റയ്ക്ക്

എനിക്കാ പെൺകുട്ടിയെ കാണാം
അവൾ ഒറ്റയ്ക്കിരുന്നു കരയുന്ന മരച്ചുവട്
അവൾ ഒറ്റയ്ക്കിരുന്നു വർത്തമാനം പറയുന്ന പാടവരമ്പ്
അവൾ ഒറ്റയ്ക്കിരുന്നു ചിരിക്കുന്ന നടുക്കല്ല്

സ്നേഹിക്കുന്നതിനേക്കാൾ
സങ്കടകരമായി
എന്തുണ്ടീ ഭൂമിയിൽ

**

കുരിശുമരങ്ങള്‍
പൂത്തു നില്ക്കുിന്ന
ചിത്രങ്ങള്‍ വരച്ചത്
കസാന്സാങക്കിസാണു

നിന്റെ
പ്രേമം ലഭിച്ച എന്നെ
എത്രയോ കാലം മുന്പ്െ
അയാള്‍
കണ്ടുവെന്നോര്ക്കു മ്പോൾ
അത്ഭുതം തോന്നുന്നു

നീ തൊട്ടതില്‍ പിന്നെ
പൂത്ത് ഉലഞ്ഞ്
കായ്ക്കളും
പഴങ്ങളുമുണ്ടാകുന്ന
മരമാണു ഞാന്‍

കുരിശാണെന്ന
കാര്യം
ഞാന്‍
തന്നെ മറന്നുപോയിരിക്കുന്നു

**

നീ തന്ന പ്രേമലേഖനങ്ങൾ
മുഴുവൻ
ഞാനിന്ന് കുഴിച്ചിടും

ജൂണിൽ നല്ല മഴപെയ്യും
അവയൊക്കെ മുളയ്ക്കും

അവയിലൊക്കെ
നല്ല തുടമുള്ള കവിതകൾ കായ്ക്കും

നല്ല പഴുത്ത് തുടുത്തവ മാത്രം
പിന്നത്തെ ജന്മത്തിലെ വിത്തിനു മാറ്റിവച്ച്
ബാക്കിയൊക്കെ ഞാൻ മാർക്കറ്റിൽ
കൂടിയ വിലയ്ക്ക് വിൽക്കും

എന്റെ കടമൊക്കെ വീടും
ഞാൻ ഒരു പുതിയ പുരയിടം വാങ്ങും

എന്നിട്ടും ബാക്കിയുള്ളവ
ഞാൻ ഉണക്കി സൂക്ഷിക്കും
പിന്നെയും ബാക്കിയുള്ളത് ഉപ്പിലിടും
നീ തന്ന പ്രേമലേഖനങ്ങൾ
കുഴിച്ചിട്ട ഒരാളോട്
നിനക്ക് വെറുപ്പും അറപ്പുമുണ്ടാകട്ടെ

വെറും ഒരു കവിയല്ല ഞാനെന്ന്
എനിക്ക് ഈ ലോകത്തെ
അറിയിക്കേണ്ടതുണ്ട്

ഒമ്പത്

എന്റെ സന്തോഷത്തിന്റെ കാരണമേ
നിനക്കെഴുതുമ്പൊൾ
വാക്കുകൾ മറന്ന് പോകുന്നു
ഞാനൊരു
കവിയാണെന്ന കാര്യം
അതിലും
മറന്ന് പോകുന്നു

ഭൂമി മുഴുവൻ ഉഴുതുമറിച്ച്
വിത്ത് വിതയ്ക്കാൻ
ആശിക്കുന്ന ഒരു കർഷകൻ
ഒരേക്കർ പോലും 
പൂർത്തിയായി നിലമുഴുകാത്തതുപോലെ
ഒരു സെന്റിൽ പോലും
മുഴുവനായി
വിത്തിട്ട്
തീർക്കാത്തതു പോലെ
ഇട്ടതിൽ പലതും
മുളയ്ക്കാത്തതു പോലെ

എന്റെ സന്തോഷത്തിന്റെ കാരണമേ
നിനക്കെഴുതുമ്പോൾ
ആ കർഷകനേക്കാളും
ഞാൻ തോറ്റു പോകുന്നു

എന്റെ സന്തോഷത്തിന്റെ കാരണമേ
നിനക്കെഴുതുമ്പൊൾ
ആയിരം കടലിന്റെ
മഷി വേണമെന്നിരിക്കെ
ഒരു പേജ് പോലും
മുഴുവൻ ഉഴുകാതെ
എന്റെ 
നീലവിത്തുകൾ
വീണു പോകുന്നു

അവയിലെത്ര മുളയ്ക്കും

നോക്കൂ
ഇപ്പോൾ തന്നെ
എന്റെ സന്തോഷത്തിന്റെ കാരണമേയന്ന
ഈ കവിതയിലെ വിളി
ഞാൻ
കുട്ടിക്കാലത്തെ
മാതാവിനോടുള്ള
പ്രാർത്ഥനയിൽ നിന്ന്
കട്ടെടുത്തതാണു

എന്റെ സന്തോഷത്തിന്റെ കാരണമേ
നിനക്കെഴുതുമ്പോൾ
എന്റെ സങ്കടത്തിന്റെ കാരണമേ

**
മേഘമായി
അലയാൻ പോവുകയാണു

ഒറ്റയ്ക്ക്

വഴിക്കെങ്ങാൻ
നിന്നെ കണ്ടാൽ
പെയ്ത് പോകും 
എന്ന് പേടിയുണ്ട്

**

ഒന്ന്
രണ്ട്
മൂന്ന്
നാലു
അഞ്ച്
ആറു
ഏഴ്
എട്ട്
ഒമ്പത്
പത്ത്
പതിനൊന്ന്
പന്ത്രണ്ട്

നിന്നെ
ഇങ്ങനെ
കാത്തു നിൽക്കുമ്പോൾ
ഒരു എറുമ്പ് വരും

ഞാനതിനോട്
എന്താ വിശേഷം
എന്ന് ചോദിക്കും

ഓ എന്നാ പറയാനാ
എന്നത് പറയും
അപ്പോൾ
ഞാൻ പിന്നെയും
നിന്നെയോർക്കും

നീ വരാത്തതിൽ
എനിക്ക്
ദേഷ്യം വരും

അപ്പോൾ
ഞാൻ 
എന്നോട്
തന്നെ ചോദിക്കും

എന്നാ ഉണ്ട്

ഞാൻ
എന്നോട്
പറയും

ഒന്നുമില്ല
ഒന്നുമില്ല
ഒന്നുമില്ല

നീ
വരും 
വരെ

ഒന്നുമില്ല
ഒന്നുമില്ല
ഒന്നുമില്ല







(വയലറ്റിനുള്ള കത്തുകളിൽ നിന്ന് ഒരു ഭാഗം  / ചിത്രീകരണം – അജേഷ് )