ഞായറാഴ്‌ച, ജനുവരി 12, 2014


മരണവുമായി വീണ്ടും ഒരു അഭിമുഖം

ഇക്കുറി മരണത്തിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍
പതിവിലും ക്ഷീണിതനായിരുന്നു അദ്ദേഹം
ചാരുകസേരയില്‍ കാലുംനീട്ടിക്കിടന്ന്
ക്രിക്കറ്റ് ടെസ്റ്റ് കാണുന്നു
കോട്ടുവായകള്‍ ഇടക്കിടെ
ബൗണ്ടറിയിലേക്ക് നിരങ്ങി നിരങ്ങി ഉരുളുന്നു.
എന്ത് പറ്റി
ഞാന്‍ ചോദിച്ചു.
ഒന്നുമില്ല
അദ്ദേഹം പറഞ്ഞു.

മാഷേ,
അലോപ്പതിയെ ആണോ
ആയുര്‍വേദത്തെയാണോ
ഹോമിയോപ്പതിയെയാണോ അങ്ങേക്ക് പേടി
വിക്കി വിക്കി ഞാന്‍ ചോദിച്ചു

എന്റെ വില്‍സാ,
ഷെയ് ന്‍ വോണിന്റെ പന്തുകള്‍
സച്ചിന്‍ നേരിടുന്നത് നീ കണ്ടിട്ടുണ്ടോ ?
വസീം അക്രത്തെ ബ്രയന്‍ ലാറ
ബ്രൈറ്റ് ലീയെ ക്രിസ് ഗെയില്‍.
ആകെ കുഴഞ്ഞു
നരേന്ദ്ര ഹിര്‍വാനിയെ
വിവിയന്‍ റിച്ചാര്‍ഡ്
നേരിട്ടത് പോലെ
ഒരാദിവാസിയപ്പൂപ്പന്റെ ഒറ്റമൂലിയില്‍
ഞാന്‍ തളര്‍ന്ന് പോയിട്ടുണ്ടെന്ന്
മനസ്സില്ലാ മനസ്സോടെ പറഞ്ഞു മരണം.

ആഹാ
ഒറ്റമൂലിയപ്പോള്‍
ഒരു സ്പിന്‍ബോള്‍
(ആഹാ, നതിംഗ് ഒഫീഷ്യല്‍ എബൗട്ട് ഇറ്റ്)

എനിക്ക് മതിയായി
അങ്ങ് ഒളിപ്പിച്ച് കടത്തിയ
ഞങ്ങളുടെ ആളുകള്‍
ഇപ്പോള്‍ എന്തെടുക്കുന്നു
എന്ന ചോദ്യം ഞാന്‍ മറന്നു
നിനക്കത് വരുമ്പോള്‍
കാണാമല്ലോ
എന്ന് പറയാന്‍ അദ്ദേഹവും