ചൊവ്വാഴ്ച, ജൂൺ 17, 2014


നിനക്ക് പകരം

നിനക്ക് പകരം
ഒരു  കണിക്കൊന്ന നട്ടു
ചോർന്ന് പടരുന്ന
വീടിന്റെ തെക്കേ അതിരിൽ
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

പതിവിലും കൂടുതൽ
അഴിഞ്ഞ് തുടങ്ങിയ കരിയിലകൾ
അടിവളമായിട്ടു
വീട് പണിക്കായി
അളന്ന് കൊണ്ടിട്ട
പുഴമണൽ
കൈക്കുടന്നയിൽ
അളക്കാതെയിട്ടു
അലസമായൊഴുകിയ
മഴവെള്ളത്തെ
വാരിക്കോരിയൊഴിച്ചു
വാത്സല്യം കവിഞ്ഞ്
മുലക്കണ്ണുകൾ തുടിച്ചു
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

ഓരോ ഇലകളിലും
ആരും കാണാതെ ഉമ്മകൾ കൊടുത്തു
അതിന്റെ ഞരമ്പുകൾ
നിന്റെ കൈരേഖകളായി തോന്നി
ഒറ്റവരിയും വിടാതെ വായിച്ചു
കണ്ണ് നിറഞ്ഞപ്പോൾ
മണ്ണ് പറ്റിയ കൈകൾ കൊണ്ട്
കൺപോൾകൾക്ക് താഴെ
തടമുണ്ടാക്കി
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

ഞാനതിനെ പൊന്ന് പോലെ നോക്കും
ഉറുമ്പുകൾക്കും വണ്ടുകൾക്കും
എന്തിനു ചിത്രശലഭങ്ങളോട് വരെ
യുദ്ധം ചെയ്യും
ഇടയ്ക്കെങ്ങാൻ വാടിയാൽ
വാവേയെന്ന്
ചക്കരേയെന്ന്
എന്റെ കുട്ടൂസേയെന്ന്
കൊഞ്ചിക്കും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

മഴയത്തും വെയിലത്തും നിലാവത്തും
ഞാനതിനു കാവൽ നിൽക്കും
കൈവെള്ളയിൽ അതിന്റെ
പച്ചയും കൊമ്പുകളും ഇലകളും
പച്ച കുത്തും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

കണ്ണുനീർ
ഉമിനീർ
രേതസ്സ്
ജീവന്റെ ജീവനായതെല്ലാം
അതിനു മാത്രമായി പൊഴിക്കും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

നില വിടുന്ന രാത്രികളിൽ
ഞാനതിനെ കെട്ടിപ്പിടിച്ച് കരയും
കണ്ണീരും ഉമിനീരും കലർന്ന ഉമ്മകൾ
തെരുതെരാ അതിനെ പൊതിയും
തകരുന്ന പതിനൊന്ന് മണികളിൽ
ഞാനതിന്റെ മടിയിൽ കിടക്കും
കുറുമ്പേറിയാൽ
കണ്ണുകളടച്ച് അതിന്റെ ഉള്ളിൽ കയറും
മതി വരെ ഒളിച്ചിരിക്കും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

ഒരിക്കൽ അത് നിറയെ പൂക്കും
മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞയെന്ന് അത്
പാട്ട് പാടും
കാറ്റും കിളികളും വള്ളിപ്പടർപ്പുകളും
അതേറ്റുപാടും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു


ഒരു ദിവസം

ഒരു ദിവസം
പൂത്തുലഞ്ഞ് നിൽക്കുന്ന
അതിനെ കണി കണ്ട്
അടുത്ത
ജന്മത്തിലേക്ക് ഞാൻ മറയും

അടുത്ത ജന്മം വരെയും
അതെന്നെ
കാത്ത് കാത്ത് നിൽക്കും



വെള്ളിയാഴ്‌ച, ജൂൺ 06, 2014


മേഘക്കുഞ്ഞ്


എല്ലായിടത്തെയും പോലെ
ഇവിടെയുമുണ്ടായിരുന്നു ഒരു പൂച്ചക്കുഞ്ഞ്

ചൂടിനെ വലിയ പേടിയായിരുന്നു
അടുപ്പിനടുത്തേക്ക് വരില്ല
പൊത്തിപ്പിടിക്കാൻ ചെന്നാൽ ഓടിപ്പോകും
ചൂടുള്ളത് വല്ലതും കൊടുത്താൽ മുഖം തിരിക്കും
ഐസുവെള്ളം ഇറ്റിറ്റുവീഴുന്ന
ഫ്രിഡ്ജിന്റെ
അടിയിൽ
അതിന്റെ
ഒരു
കിടപ്പുണ്ട്

രാത്രി പാറാവുള്ള
കരീമിക്കയുടെ
കൂട്ടുകാരൻ പൂച്ചക്കുഞ്ഞ്
വണ്ടി തട്ടി
ചത്ത് പോയെന്ന്
സിഗരറ്റ് വലിച്ചപ്പോൾ
സെബാൻ പറഞ്ഞു
അപ്പോൾ ഞാൻ
നല്ല നീലനിറമുള്ള
മേഘങ്ങളെ നോക്കി നിൽക്കുകയായിരുന്നു

സന്ധ്യയായപ്പോൾ
മേഘങ്ങൾ ഒക്കെ
ഉരുണ്ട് കൂടി
പഴുത്ത് പാകമായ പഴങ്ങളായി
നീലയെ കറുപ്പുരാശി
വിഴുങ്ങി

ഇപ്പോൾ
താഴേക്ക് വീഴും വീഴുമെന്നായി
അപ്പോഴേക്കും
ആ പൂച്ചക്കുഞ്ഞ്
ചത്ത് പോയ കാര്യം ഞാനും മറന്നു

മഴ വരുന്നേ
തണുപ്പ് വരുന്നേയെന്ന്
അതിനോട്
പറയാനായി
നാവ് തരിച്ചു          

(മനുഷ്യരുടെ ഭാഷ
മറന്ന ഒരാൾ
അതിന്റെ ഭാഷ പഠിക്കാൻ
ചിലപ്പോഴൊക്കെ
പരിശീലിച്ചിരുന്നു)

അപ്പോഴതാ
ആ മേഘങ്ങളൊക്കെ കൂടി
പൂച്ചക്കുഞ്ഞ്
ചടഞ്ഞ് കിടക്കാറുള്ള
മൂലയിലേക്ക് ഇറങ്ങി വന്നു

എന്നിട്ട്
ആ മൂലയിൽ വന്ന്
പൂച്ചക്കുഞ്ഞിനെപ്പോലെ

പതുങ്ങിക്കിടന്നു